കണ്ണൂർ: പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ആരോപണം തെറ്റെന്ന് പൂജാരിമാർ. ചടങ്ങിൽ പങ്കെടുത്ത സുബ്രഹ്മണ്യം നമ്പൂതിരിയാണ് മന്ത്രിയുടെ ആരോപണങ്ങൾക്ക് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ മറുപടി നൽകിയത്.
രാവിലെ കുളിച്ച് ക്ഷേത്രത്തിൽ കയറിക്കഴിഞ്ഞാൽ ശാന്തിശുദ്ധത്തിലാണ് ഉണ്ടാകുക. ഞങ്ങളുടെ അടുത്ത ബന്ധുക്കളാണെങ്കിലും ആ ശുദ്ധത്തിലാണെങ്കിലേ അവരെ സ്പർശിക്കൂ. ആ രീതിയിലാണ് ക്ഷേത്രത്തിൽ പ്രസാദം കൊടുക്കുന്നതും എല്ലാം. ഇതൊക്കെ ആചാരങ്ങൾ മാത്രമാണ്. അല്ലാതെ ജാതിവിവേചനം അല്ലെന്നും സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു.
ജാതിവിവേചനം ഉണ്ടായതായി തോന്നിയിട്ടില്ല. ക്ഷേത്രാചാരപ്രകാരം ഉളള കാര്യങ്ങളേ നടന്നിട്ടുളളൂ. നാല് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. മന്ത്രി വന്നപ്പോൾ 5.30 ആയി. അഞ്ച് മണിക്ക് നട തുറന്നു. പിന്നെ പൂജാരി ശാന്തിശുദ്ധത്തിലാണ്. ബാക്കി പൂജകളും ചെയ്യാനുണ്ട്. അതുകൊണ്ടാണ് അദ്ദേഹം വിളക്ക് നിലത്തുവെച്ചിട്ട് മടങ്ങിയത്.
വിളക്ക് കത്തിക്കുക മാത്രമല്ല ഫലകം അനാശ്ചാദനം ഉൾപ്പെടെ മന്ത്രിക്ക് വേറെയും ചടങ്ങുകൾ അവിടെ ഉണ്ടായിരുന്നുവെന്നും സുബ്രഹ്മണ്യൻ നമ്പൂതിരി വെളിപ്പെടുത്തി. തന്റെ കൈയ്യിൽ നിന്ന് വാങ്ങുന്ന പണത്തിന് അയിത്തമില്ലെന്ന മന്ത്രിയുടെ പരാമർശത്തിനും സുബ്രഹ്മണ്യൻ നമ്പൂതിരി മറുപടി നൽകി. മന്ത്രിയുടെ കൈയ്യിൽ നിന്ന് യാതൊരു പൈസയും വാങ്ങിയിട്ടില്ല. മന്ത്രി തന്നിട്ടുമില്ല ദക്ഷിണയായി ജനങ്ങൾ തരുന്നുണ്ട്. അതിപ്പോ ആരുടെ കൈയ്യിൽ നിന്ന് എന്ന് നോക്കിയിട്ടല്ല വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post