2008 നവംബർ 26 നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണം നടന്നത്. പാകിസ്താൻ പരിശീലിപ്പിച്ച് വിട്ട ഭീകരർ ഭാരതത്തിന്റെ വ്യാവസായിക തലസ്ഥാനത്തെ വിറപ്പിച്ചത് മൂന്ന് ദിവസമാണ്. നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു. സുരക്ഷ സേന കഠിന പ്രയത്നം ചെയ്താണ് അജ്മൽ കസബിനെ പിടികൂടിയതും ബാക്കിയുള്ള ഭീകരരെ വധിച്ചതും.
ഇന്ത്യൻ മണ്ണിലേക്ക് ഭീകരരെ കയറ്റി വിട്ട ശത്രുരാജ്യത്തിനെതിരെ നയതന്ത്ര ഇടപെടൽ എന്ന നിലയിൽ അപലപനത്തിന്റെ കടലാസ് അയക്കൽ അല്ലാതെ മറ്റൊന്നും ചെയ്യാൻ അന്ന് ഇന്ത്യക്ക് സാധിച്ചില്ല. പാകിസ്താന്റെ ചവറ്റുകുട്ടയിൽ എണ്ണം കൂട്ടാനല്ലാതെ ഈ കടലാസുകൾ കൊണ്ട് ഒരു ഫലവും ഉണ്ടായില്ല. വീണ്ടും വീണ്ടും ഇന്ത്യ കഠിനമായ കത്തുകൾ എഴുതി. പാകിസ്താൻ അത് ചവറ്റുകുട്ടയിലിട്ട് കൈകഴുകി. ഇന്ത്യ അന്നൊരു സോഫ്റ്റ് സ്റ്റേറ്റ് ആയിരുന്നു. നയതന്ത്രപരമായി പറയുമ്പോൾ സോഫ്റ്റ് സ്റ്റേറ്റ് എന്നത് ശാന്തമായ , അടങ്ങിയിരിക്കുന്ന ഒരു രാജ്യത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ശക്തമായി പ്രതികരിക്കാൻ കഴിവുണ്ടെങ്കിലും അത് ചെയ്യാതെ ക്ഷമിച്ചു നിൽക്കുക എന്നതായിരുന്നു നമ്മുടെ സ്വഭാവം.
2014 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പ്രതിരോധത്തിൽ മോദിയെ സഹായിക്കാൻ ദേശീയ സുരക്ഷ ഉപദേശകനായി അജിത് ഡോവലുമെത്തിയതോടെ ശത്രുക്കൾ ഇന്ത്യയുടെ മറ്റൊരു മുഖം കണ്ടു തുടങ്ങി. അടിയും വാങ്ങി സമാധാനത്തിനായി കേഴുന്ന പഴയ ഇന്ത്യയല്ല ഇത് അതിർത്തി കടന്ന് കയറി തിരിച്ചടിക്കുന്ന നയാ ഹിന്ദുസ്ഥാനാണെന്ന് എതിരാളികൾ മനസ്സിലാക്കി. സോഫ്റ്റ് സ്റ്റേറ്റ് എന്ന നിലയിൽ നിന്ന് ഹാർഡ് സ്റ്റേറ്റായി രാജ്യം മാറിത്തുടങ്ങുന്നത് അവിടെ നിന്നാണ്.
2015 ൽ മ്യാന്മർ ആസ്ഥാനമാക്കിയ തീവ്രവാദികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ചതിന് നൽകിയ തിരിച്ചടിയാണ് ആഗോള തലത്തിൽ ശ്രദ്ധേയമായത്. അതിർത്തി കടന്ന് ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സ് ഭീകരരുടെ താവളം ആക്രമിച്ചു. അവിടെ ഉണ്ടായിരുന്ന എല്ലാ ഭീകരരേയും വധിച്ചു. അതും ഇന്ത്യൻ ഭാഗത്ത് ഒരു നഷ്ടവുമില്ലാതെ. പാടത്ത് പണി ചെയ്താൽ വരമ്പത്ത് കൂലി കിട്ടിയിരിക്കും എന്ന് പ്രഖ്യാപിക്കാൻ ഇന്ത്യക്ക് ഒരു മടിയുമുണ്ടായില്ല. 2016 ൽ ഉറി ആക്രമണത്തിന് ബദലായി അതിർത്തി കടന്ന് നടത്തിയ സർജിക്കൽ സ്ട്രൈക്കും 2019 ൽ പുൽവാമയ്ക്ക് മറുപടിയായി ബലാകോട്ട് ഭീകര കേന്ദ്രത്തിന് നേരേ നടന്ന വ്യോമാക്രമണവും ഇന്ത്യയുടെ പുതിയ നയത്തിന്റെ ഉദാഹരണങ്ങളായിരുന്നു. ഡിഫൻസീവ് ഒഫൻസ് .. അഥവാ പ്രതിരോധത്തിലൂന്നി നിന്നുള്ള ആക്രമണം. അങ്ങോട്ടാരെയും ആക്രമിക്കില്ല.. ഇങ്ങോട്ടു വന്നാൽ തിരിച്ചടി ഉറപ്പ്.
പാകിസ്താനോട് മാത്രമല്ല ചൈനയോടും കരുത്ത് കാണിക്കാൻ രാജ്യം മറന്നില്ല. സൂപ്പർ പവറെന്ന ഹുങ്കുമായി അതിർത്തി കടക്കാനെത്തിയവരെ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം അഭിമാനമായി. ചൈനക്കെതിരെ പ്രത്യേക സ്പെഷ്യൽ ഫോഴ്സിനെത്തന്നെ ഇറക്കിയായിരുന്നു പ്രതിരോധം. ചൈനീസ് പട്ടാളം കടന്നുകയറാൻ ശ്രമിച്ചയിടത്തെല്ലാം കണ്ണഞ്ചിക്കുന്ന വേഗതയിൽ പ്രതിരോധം ഒരുക്കി സൈന്യം ഞെട്ടിച്ചു. അരുണാചലിലും ലഡാക്കിലുമെല്ലാം അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി. ആധുനിക ആയുധങ്ങളും പോർ വിമാനങ്ങളും വിന്യസിച്ചു. ഒരു തരത്തിലും പിന്നോട്ടില്ലെന്നും ചൈനയെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടെന്നും ലോകത്തിനു മുന്നിൽ സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
പ്രതിരോധത്തിലൂന്നിയുള്ള ആക്രമണം എന്ന ആ നയത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാനഡയുമായുള്ള ഉരസലിലേക്കും വഴി തെളിച്ചത്. ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെ കാനഡയിലിരുന്ന് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ അണ്ടർ കവർ ഓപ്പറേഷൻ നടത്തിയാണ് ഇന്ത്യ ലോകത്തെ ഞെട്ടിച്ചത്. നിലവിൽ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും കാനഡ ആരോപണം ഉന്നയിച്ച് കഴിഞ്ഞു.
ഇസ്രയേലിന്റെ ശത്രുക്കളെ ലോകത്തിന്റെ എതു കോണിൽ പോയൊളിച്ചാലും അവിടെയെത്തി ഉന്മൂലനം ചെയ്യുന്ന മൊസ്സാദിന്റെ നയമാണ് ഇപ്പോൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് പിന്തുടരുന്നതെന്നാണ് നിരീക്ഷണം. 2019 മുതൽ നടക്കുന്ന സംഭവങ്ങളിലൂടെ കണ്ണോടിച്ചാൽ നമുക്ക് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.
1, 2023 ജൂണിൽ ഹർദീപ് സിംഗ് നിജ്ജർ എന്ന ഖാലിസ്ഥാൻ ഭീകരൻ കാനഡയിലെ സറേയിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദേശീയ അന്വേഷണ ഏജൻസി തലയ്ക്ക് 10 ലക്ഷം വിലയിട്ടിരുന്ന ഭീകരനായിരുന്നു ഇയാൾ. വ്യാജ പാസ്പോർട്ടുമായി കാനഡയിലെത്തിയാണ് ഇയാൾ ഇന്ത്യക്കെതിരെ പ്രവർത്തനം നടത്തിയത്.
2, 2023 സെപ്റ്റംബറിൽ പാകിസ്താനിലെ പള്ളിയിൽ നിസ്കരിച്ചു കൊണ്ടിരിക്കെ റയാസ് അഹമ്മദ് അഥവാ അബു കാസിം എന്ന ഭീകരൻ കൊല്ലപ്പെട്ടു
3 2019 ൽ മൗലാന മസൂദ് അസറിനു നേരേ നടന്ന ബോംബാക്രമണത്തിൽ അസർ കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട് എങ്കിലും അതിനു ശേഷം ഇയാളെ ഒരു പൊതുപരിപാടിയിലും കണ്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
4, 2023 ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബഷിർ അഹമ്മദ് പീറിനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നു.
5, 2023 ഫെബ്രുവരിയിൽ അൽ ബദർ ഭീകരൻ സയ്യദ് ഖാലിദ് റാസ പോയിന്റ് ബ്ലാങ്കിൽ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു.
6, യുകെയിലെ നയതന്ത്ര ഓഫീസിനു നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാനി ഭീകരൻ അവതാർ സിംഗ് ഖണ്ഡ ബർമിങ്ങാമിലെ ആശുപത്രിയിൽ അജ്ഞാത കാരണത്താൽ മരണപ്പെട്ടു. വിഷം ഉള്ളിൽ ചെന്നതായി സംശയം.
7, 2023 ഫെബ്രുവരിയിൽ കശ്മീരിൽ നിന്നുള്ള ഐഎസ് ഭീകരൻ ഐജാസ് അഹമ്മദ് അഹങ്കർ അഫ്ഗാനിലെ കുനാൻ പ്രവിശ്യയിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
8, കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തി രുപിൻ കത്യാൽ എന്ന ഇന്ത്യക്കാരനെ കഴുത്തറുത്തു കൊന്ന ഭീകരൻ സഹൂർ ഇബ്രാഹിമിനെ 2022 മാർച്ചിൽ കറാച്ചിയിൽ വെച്ച് വെടിവെച്ച് കൊന്നു.
9, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് ഭീകരൻ പരംജിത് സിംഗ് പഞ്ച്‌വാറിനെ 2023 മെയിൽ ലാഹോറിൽ വെച്ച് രണ്ട് അജ്ഞാതർ വെടിവെച്ച് കൊന്നു.
10, ഇന്ത്യയിലേക്ക് വ്യാജ കറൻസി കയറ്റി അയയ്ക്കുന്ന ഐ.എസ്.ഐ ചാരൻ ലാൽ മൊഹമ്മദിനെ കാഠ്മണ്ടുവിൽ വെച്ച് വെടിവെച്ച് കൊന്നു.
11, 2022 നവംബറിൽ ഖാലിസ്ഥാൻ ഭീകരൻ ഹർവിന്ദർ റിൻഡ ദുരൂഹമായ സാഹചര്യത്തിൽ ലാഹോർ ആശുപത്രിയിൽ മരണപ്പെട്ടു. അടുത്ത ദിവസം റിൻഡയുടെ അനുയായി ഹാപ്പി സങ്കേര ഇറ്റലിയിൽ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം ഖാലിസ്ഥാൻ ഭീകരൻ കുൽവിന്ദർ സിംഗ് കാൺപൂരിയയെ ബാങ്കോക്കിൽ നിന്ന് പിടികൂടി ഇന്ത്യയിലെത്തിച്ചു.
ഇതെല്ലാം ഇന്ത്യ ചെയ്തതാണെന്ന തെളിവുകളൊന്നും ലഭ്യമല്ല. എന്നാൽ രാജ്യം തേടുന്ന ഭീകരരാണ് അജ്ഞാതരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് എന്നതിൽ സംശയവുമില്ല.
കോടികൾ ചിലവാക്കിയാണ് പാകിസ്താൻ ഇന്ത്യയിലേക്ക് ഭീകരരെ പരിശീലനം നൽകി കയറ്റി അയക്കുന്നത്. എന്നാൽ ആകെ തകർന്ന സമ്പദ് വ്യവസ്ഥയാൽ നട്ടം തിരിയുന്ന പാകിസ്താനിൽ നിന്ന് തന്നെ തങ്ങളുടെ ശത്രുക്കളെ ഇല്ലാതാക്കാനുള്ള ആളുകളെ കണ്ടെത്താൻ വളരെ എളുപ്പം ഇന്ത്യയ്ക്ക് കഴിയും. ലാഹോറിലോ കറാച്ചിയിലോ ഉള്ള ഗ്രാമങ്ങളിൽ നിന്ന് ആയിരങ്ങൾ കൊടുത്താൽ പോലും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഷൂട്ടർമാരെ ലഭിക്കുമെന്ന സ്ഥിതിയാണുള്ളത്.
ഖാലിസ്ഥാൻ ഭീകരരെ കണ്ണടച്ച് വളർത്തുന്ന കാനഡയും ഭാവിയിൽ ഭീകരാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നതുറപ്പാണ്. മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകരതയുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്ന ഏതൊരു രാജ്യത്തിനും ഈ ഭീഷണിയുണ്ട്. പാകിസ്താൻ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഭീകരതയ്ക്ക് പാലൂട്ടിയവരെല്ലാം അതിന്റെ ഫലം അനുഭവിച്ചിട്ടുണ്ട്. ശ്രദ്ധിച്ചാൽ ട്രൂഡോയ്ക്ക് നല്ലത്.. കാനഡയ്ക്കും.
രാജ്യത്ത് ഭീകരാക്രമണങ്ങൾ സംഭവിച്ചാൽ അപലപിച്ചും സങ്കടപ്പെട്ടും യുഎന്നിൽ പരാതിപ്പെട്ടും കാലം കഴിച്ചിരുന്ന ഇന്ത്യയെ ഇനി പ്രതീക്ഷിക്കരുത്. നയാ ഹിന്ദുസ്ഥാൻ പ്രതികരിക്കും . കൃത്യമായിത്തന്നെ. അതിനു ചിലപ്പോൾ സ്പെഷ്യൽ ഫോഴ്സിന്റെയൊന്നും ആവശ്യം വരില്ല. അജ്ഞാതർ തന്നെ ധാരാളം..
( വിവരങ്ങൾക്ക് കടപ്പാട് : അഭിജിത് മജുംദാർ ഫസ്റ്റ് പോസ്റ്റിൽ എഴുതിയ ലേഖനം )
Discussion about this post