കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കും. നിപ ആശങ്ക ഒഴിഞ്ഞതോടെയാണ് സ്‌കൂളുകൾ ഉൾപ്പെടെ തുറക്കാൻ തീരുമാനിച്ചത്. അതേസമയം നിലവിലെ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഇവർക്ക് ഓൺലൈൻ ക്ലാസ് നൽകിയാൽ മതിയെന്നാണ് വിവരം. പ്രോട്ടോകോൾ കൃത്യമായി തുടരാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി.
ഇന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. ഇതേ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ജില്ലയിലെ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്.
സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിൽ മൂന്ന് പേരുമുണ്ട്. ഇതിൽ ആരോഗ്യാവസ്ഥ മോശമായിരുന്ന ഒൻപതു വയസ്സുകാരന്റെ നില മെച്ചപ്പെട്ടുവരുന്നു.
ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post