ജറുസലേം; ഗാസ പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രായേൽ. പ്രധാന ഹമാസ് നേതാക്കളുടെ വീടുകളെല്ലാം ഇസ്രയേൽ സൈന്യം തകർത്തതായാണ് റിപ്പോർട്ട്. ഹമാസിന്റെ ഇന്റലിജൻസ് മേധാവിയുടെ വീടടക്കം തകർന്ന് തരിപ്പണമായതിൽ ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ ഖാൻ യൂനിസ് മോസ്‌ക് തകർന്നു. ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിൻറെ ഭാഗമായാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടക്കുന്നത്.
അതിനിടെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ലെബനിനിൽ നിന്നും ഹിസ്ബുല്ല രംഗത്തെത്തി. ഇസ്രയേലിന്റെ ചില പ്രദേശങ്ങളിലേക്ക് നടത്തിയ മോർട്ടാർ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഹിസ്ബുല്ല ഏറ്റെടുത്തു. തുടർന്ന് ഹിസ്ബുല്ല ആക്രമണത്തിനെതിരെ ഇസ്രയേൽ സൈന്യം തിരിച്ചടിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ഇപ്പോഴത്തെ യുദ്ധത്തിൽ ഇടപെടരുതെന്ന് ലെബനന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം.
Discussion about this post