കൊച്ചി: ഇൻഷൂറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത് നിർബന്ധമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമുള്ളതും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷൂറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരുപത്തിനാല് മണിക്കൂർ ആശുപത്രി വാസം വേണമെന്ന ഇൻഷൂറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മരട് സ്വദേശി ജോൺ മിൽട്ടൺ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായകമായ ഇടപെടൽ. മിൽട്ടൺ തന്‍റെ മാതാവിന്‍റെ കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളം ഗിരിധർ ഹോസ്പിറ്റലിൽ വെച്ച് നടത്തിയിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലിൽ കഴിയാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ശേഷം ഡിസ്ചാർജ് ആകുകയും ചെയ്തു. തുടർന്ന്, ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരൻ യൂണിവേഴ്‌സൽ സോംപോ ജനറൽ ഇൻഷൂറൻസ് കമ്പനിയെ സമീപിക്കുന്നത്.
എന്നാൽ, 24 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞില്ലെന്ന കാരണത്താൽ ഇത് ഒപി ചികിത്സയായി കണക്കാക്കുകയും ഇൻഷൂറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷൂറൻസ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു .
Discussion about this post