ബംഗലൂരു: കർണാടകയിലെ വ്യവസായ മേഖലയിൽ സുപ്രധാന സ്ഥാനം കൈയ്യാളിയിരുന്ന ബല്ലാരിയിലെ ജീൻസ് വ്യവസായം പ്രതിസന്ധിയിൽ. എൺപതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് മികച്ച വരുമാനം നൽകിയിരുന്ന സ്ഥാപനമാണ് വൈദ്യുതി വകുപ്പിന്റെ കെടുകാര്യസ്ഥതയെ തുടർന്ന് ചക്രശ്വാസം വലിക്കുന്നത്. നിരന്തരം ആവർത്തിക്കപ്പെടുന്ന വൈദ്യുതി തടസം സംസ്ഥാനത്തെ വൻകിട വ്യവസായങ്ങളെ മാത്രമല്ല, ഇടത്തരം, ചെറുകിട, ഗ്രാമീണ വ്യവസായങ്ങളെയും അടച്ച് പൂട്ടലിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്.
വൈദ്യുതി പ്രതിസന്ധിക്ക് പുറമെ, വർദ്ധിച്ച അസംസ്കൃത വസ്തുക്കളുടെ വിലയും കയറ്റുമതി, ഇറക്കുമതി നികുതികളും ബല്ലാരിയിലെ ജീൻസ് വ്യവസായത്തെ തകർക്കുകയാണ്.
തൊഴിലധിഷ്ഠിതമായോ യൂണിറ്റ് അടിസ്ഥാനമാക്കിയോ ആണ് കമ്പനികളിൽ ശമ്പളം നൽകുന്നത്. നേരത്തേ തൊഴിലാളികൾക്ക് പ്രതിദിനം 800 രൂപ വരെ കൂലി നൽകാൻ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാൽ നിലവിൽ ലോഡ് ഷെഡ്ഡിംഗ് വ്യാപകമായതോടെ, തൊഴിലാളികൾക്ക് പ്രതിദിനം 300 രൂപ പോലും നൽകാൻ സാധിക്കുന്നില്ല എന്ന് തൊഴിലുടമകൾ പരാതിപ്പെടുന്നു.
അതേസമയം, നടപ്പിലക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ കർണാടകയിലെ വ്യവസായശാലകളുടെ മരണമണി മുഴക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ബല്ലാരിയെ രാജ്യത്തിന്റെ ജീൻസ് തലസ്ഥാനമാക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്. എന്നാൽ ഇന്ന് ബല്ലാരിയിലെ ജീൻസ് വ്യവസായം അന്ത്യശ്വാസം വലിക്കുകയാണ്. തൊട്ടതെല്ലാം ചാരമാക്കി രാഹുലിന്റെ പ്രയാണം തുടരുമ്പോൾ, അതിന് വില കൊടുക്കേണ്ടി വരുന്നത് രാജ്യത്തെ പാവപ്പെട്ടവരും രാജ്യത്തിന്റെ വ്യവസായ മേഖലയും സമ്പദ്ഘടനയുമാണ് എന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
Discussion about this post