വാഷിംഗ്ടൺ: അപ്രതീക്ഷിതമായി ഉണ്ടായ അക്രമത്തിന്റെ നടുക്കത്തിൽ അമേരിക്ക. മെയ്‌നിൽ നടന്ന വെടിവെയ്പിൽ അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. റോബർട്ട് കാർഡ് എന്ന നാൽപതുകാരനാണ് അക്രമം നടത്തിയത്. ഇയാൾ തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ച വ്യക്തിയാണെന്നും പോലീസ് വെളിപ്പെടുത്തി.
മെയ്‌നിൽ തന്നെയുളള സൈനിക കേന്ദ്രത്തിൽ പരിശീലനം ലഭിച്ച വ്യക്തിയാണ് ഇയാളെന്നും സൈനിക താവളത്തിൽ വെടിവെയ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസീക ആരോഗ്യ കേന്ദ്രത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കുറച്ചുകാലത്തിന് ശേഷമാണ് ഇത്രയും ആളുകൾ ഒരുമിച്ച് കൊല്ലപ്പെടുന്ന വെടിവെയ്പ് ആവർത്തിക്കപ്പെടുന്നത്. മെയ്‌നിലെ ലെവിസ്റ്റണിലായിരുന്നു അക്രമം. അക്രമിയെ പിടികൂടാൻ കഴിയാത്തതിനാൽ സമീപത്തെ ലിസ്ബണിൽ ഉൾപ്പെടെ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വീട്ടിനുള്ളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ അഭയം പ്രാപിക്കാനാണ് മുന്നറിയിപ്പ്.
രണ്ടിടങ്ങളിലായി നടന്ന വെടിവെയ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം വൈകിട്ട് ഏഴ് മണിയോടെയാണ് വെടിവെയ്പുണ്ടായതെന്ന് മെയ്‌നിലെ പൊതുസുരക്ഷാ വിഭാഗം കമ്മീഷണർ മിഖായേൽ സോസ്ചുക് പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡനെ സ്ഥിതി ധരിപ്പിച്ചതായും അദ്ദേഹം സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും പെന്റഗൺ വൃത്തങ്ങൾ പറഞ്ഞു. 2019 ഓഗസ്റ്റിലുണ്ടായ വെടിവെയ്പിന് ശേഷം ഏറ്റവും കൂടുതൽ ജീവഹാനി ഉണ്ടാകുന്ന അക്രമമാണിത്. അന്ന് 23 പേരായിരുന്നു കൊല്ലപ്പെട്ടത്. 2017 ൽ ലാസ് വേഗാസിൽ ഒരു സംഗീത നിശയിലുണ്ടായ വെടിവെയ്പിൽ 58 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post