അതുല്യ കലാകാരൻ ഭരത് ഗോപിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ മകൻ മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. അച്ഛന്റെ ഓർമ്മകൾ നിലനിർത്താൻ ഒരു പുരസ്കാരം ഏർപ്പാടാക്കി കൂടെ എന്ന നിരവധി പേർ ചോദിക്കാറുണ്ട് എന്ന് മുരളി ഗോപി സൂചിപ്പിച്ചു . എന്നാൽ കലാകാരന്റെ ഓർമ്മകൾ നിലനിർത്തേണ്ടത് പുരസ്കാരം നൽകിക്കൊണ്ടല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു കലാകാരന്റെ ഓർമ്മ നിലനിർത്തേണ്ടത് അയാളുടെ സൃഷ്ടികളെ തുടച്ചുമിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിച്ചു കൊണ്ടാവണമെന്നാണ് മുരളി ഗോപി അഭിപ്രായപ്പെടുന്നത്.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഇന്ന്, അച്ഛന്റെ ജന്മദിനം.
ഒരുപാട് അവസരങ്ങളിൽ ഒരുപാട് പേർ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് “അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ” ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്. ഓർമ്മകൾ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്ന ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം.
ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈയിടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വച്ച് നടത്തിയ ഒരു കെ ജി ജോർജ്ജ് അനുസ്മരണത്തിൽ പങ്കെടുത്തപ്പോൾ, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകർ നടത്തിയ ഒരു ചലച്ചിത്ര പ്രദർശനമാണ്.
“യവനിക”യുടെ ഒരു restored print ആണ് അന്നവിടെ പ്രദർശിപ്പിച്ചത്. ആ restoringനായി പ്രവർത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇതുപോലുള്ള archiving പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ അക്കാദമി പോലുള്ള സർക്കാർ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ. ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തൻ സഹൃദയർക്കായി പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാർത്ഥ അനുസ്മരണം സാധ്യമാകൂ.
ഏതൊരു കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ ഓർമ്മകളെയാണ്. വ്യക്തിസത്തയെക്കാൾ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാർത്ഥ അനുസ്മരണം എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു…
Discussion about this post