തിരുവനന്തപുരം; ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞത്.
ഇൻഡിഗോയിൽ യാത്ര ചെയ്യാത്തതുകൊണ്ട് എനിക്ക് പ്രശ്‌നമില്ല. ഞാൻ കയറാത്തതുകൊണ്ട് അവർക്കും പ്രശ്‌നമില്ല. അങ്ങനെ പോകട്ടെയെന്ന് ജയരാജൻ പറഞ്ഞു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്‌സ്പ്രസ് എട്ടാം തീയതി മുതൽ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും ഏഴര മണിക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുമാണ് സർവ്വീസ്. അവരുടേത് നല്ല സർവ്വീസാണെന്നും ജയരാജൻ പറഞ്ഞു.
നാളെ രാവിലെ 7.30 മണിക്കുളള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂർ ഫ്‌ളൈറ്റിലാകും താൻ കണ്ണൂരിലേക്ക് പോകുകയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ട സംഭവം വിവാദമായതോടെയാണ് ജയരാജൻ ഇൻഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
അതിന് ശേഷം ഇന്നു വരെ ഇൻഡിഗോ വിമാനത്തിൽ കയറിയിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. ഡൽഹിയിൽ പോകാൻ ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ക്യാൻസൽ ചെയ്ത കാര്യവും ജയരാജൻ സൂചിപ്പിച്ചു. ഇൻഡിഗോയുമായി ബന്ധപ്പെട്ട് പലരും വന്ന് ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞു. അതിന് അപ്പുറത്തേക്ക് കടക്കുന്നില്ല. ഒന്നുകിൽ പത്രക്കാരെ എല്ലാരെയും വിളിച്ച് തെറ്റു പറ്റിയെന്ന് പറയണം. അല്ലെങ്കിൽ പിശകുപറ്റിയെന്നും തർക്കം അവസാനിക്കണമെന്നും ഒരു കടലാസിൽ എഴുതി തരണമെന്നുമാണ് താൻ അവരോട് പറഞ്ഞതെന്നും ഇപി ജയരാജൻ പറഞ്ഞു.
Discussion about this post