ന്യൂഡൽഹി: ശക്തമായ ഭൂകമ്പങ്ങളെ തുടർന്ന് അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഐസ്ലൻഡിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രിൻഡാവിക്കിന് സമീപത്തെ അപകടസാദ്ധ്യതാ മേഖലകളിലാണ് ഭൂചലനങ്ങൾ ശക്തമായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് തുടർചലനങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഏത് സമയത്തും അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിച്ചേക്കാമെന്നാണ് ഭൗമശാസ്ത്ര പഠന കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ഭൂകമ്പ പരമ്പരയെ തുടർന്ന് ഐസ്ലൻഡിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ശാസ്ത്രജ്ഞർ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. തോർബ്ജോൺ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
യൂറോപ്പിൽ അഗ്നിപർവ്വത സ്ഫോടന ഭീഷണി ഏറ്റവുമധികം നിലനിൽക്കുന്ന രാജ്യമാണ് ഐസ്ലൻഡ്. 33 സജീവ അഗ്നിപർവ്വതങ്ങളാണ് ഇവിടെയുള്ളത്. റിക്ടർ സ്കെയിലിൽ 5ന് മുകളിൽ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഉണ്ടായത്. അഗ്നിപർവ്വത സ്ഫോടന സാദ്ധ്യത വർദ്ധിപ്പിക്കുന്ന ചലനങ്ങളാണ് ഇത്തരത്തിൽ ഉള്ളവയെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
Discussion about this post