ന്യൂഡൽഹി: സ്വാതന്ത്ര്യപൂർവ കാലം മുതൽ കലാപം നിലനിൽക്കുന്ന മണിപ്പൂരിലെ, ഏറ്റവും പഴക്കം ചെന്ന സായുധ വിഘടനവാദി സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് കേന്ദ്ര സർക്കാരിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. അക്രമം അവസാനിപ്പിക്കാൻ പൂർണമായും സന്നദ്ധത അറിയിച്ചു കൊണ്ടാണ് യു എൻ എൽ എഫിന്റെ സമ്പൂർണമായ പിന്മാറ്റം. സംഘടനക്ക് മേൽ യുഎപിഎ പ്രകാരമുള്ള നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് ആയുധം വെച്ച് കീഴടങ്ങാൻ യു എൻ എൽ എഫ് തയ്യാറാകുന്നത് എന്നത് ശ്രദ്ധേയമാണ്.
1964ലാണ് യു എൻ എൽ എഫ് ഔദ്യോഗികമായി സ്ഥാപിതമാകുന്നത്. മെയ്തെയി, കുക്കി, നാഗ സമുദായാംഗങ്ങൾക്ക് മേധാവിത്വമുള്ള മണിപ്പൂരിലെ ഏറ്റവും പഴയ സായുധ സംഘടനയാണ് ഇത്. മെയ്തെയി വിഭാഗക്കാരനായ ആരംബം സമരേന്ദ്രയാണ് സ്ഥാപകൻ. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് കലാലുംഗ് കമേയ് എന്ന നാഗ വംശജനും പ്രസിഡന്റ് തംഖപാവോ സിംഗ്ദിത് എന്ന കുക്കി വിഭാഗക്കാരനുമായിരുന്നു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താൻ അനുകൂല നിലപാടാണ് യു എൻ എൽ എഫ് സ്വീകരിച്ചിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും സംഘടന നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. മണിപ്പൂരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് സ്വതന്ത്ര സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.
1975ൽ സംഘടനയുടെ നേതാക്കൾ നേരിട്ട് ലാസ സന്ദർശിച്ച് ചൈനയോട് സഹായം അഭ്യർത്ഥിച്ചിരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 1990 മെയ് 22ന് യു എൻ എൽ എഫ് , നാഷണൽ സോഷ്യലിസ്റ്റിക് കൗൺസിൽ ഓഫ് നാഗാലാൻഡ്- ഖപ്ലാംഗ്, ഉൾഫ, കുക്കി നാഷണൽ ആർമി എന്നിവർ ചേർന്ന് വടക്ക് കിഴക്കൻ മേഖലയിൽ സായുധ സഖ്യം രൂപീകരിച്ചിരുന്നു. ഇൻഡോ ബർമയുടെ സ്വാതന്ത്ര്യത്തിനായി സംയുക്ത പോരാട്ടം എന്നതയിരുന്നു സഖ്യത്തിന്റെ പൊതുനയം.
1976ൽ സായുധ സഖ്യം വികസിപ്പിക്കുന്നതിന് വേണ്ടി യു എൻ എൽ എഫ് നേതാക്കളായ മേഗൻ, എൻ ഓകൻ എന്നിവരും മറ്റ് സഖ്യപ്രതിനിധികളും ചേർന്ന് മ്യാന്മറിലെത്തി അവിടുത്തെ നാഗ ഭീകരന്മാരുമായി രഹസ്യ ധാരണയുണ്ടാക്കി. തുടർന്ന് 1990ൽ ലംഡാനിലെ വെച്ച് സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെ യു എൻ എൽ എഫ് തങ്ങളുടെ ആദ്യ സമഗ്ര ആക്രമണം നടത്തി.
1990കളുടെ മദ്ധ്യത്തിൽ യു എൻ എൽ എഫ് വിഭജിച്ച് ഉപവിഭാഗമായ കാംഗ്ലെയ് യവോൾ കന്ന ലുപ് എന്ന സംഘടന രൂപീകരിക്കപ്പെട്ടു. ഓകെനായിരുന്നു ഇതിന്റെ ചുമതല. സംഘടനയ്ക്കുള്ളിൽ അക്കാലത്ത് ഉടലെടുത്ത വിഭാഗീയത അവസാനിച്ചത്, 200ൽ യു എൻ എൽ എഫ് സ്ഥാപക നേതാവ് ആരംബം സമരേന്ദ്രയുടെ വധത്തോടെയായിരുന്നു. കൃത്യം നിർവഹിച്ചത് കാംഗ്ലെയ് യവോൾ കന്ന ലുപ് അംഗങ്ങളായ രണ്ട് യുവാക്കൾ ചേർന്നായിരുന്നു.
മണിപ്പൂരിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ 2006ലാണ് യു എൻ എൽ എഫ് കേന്ദ്ര സർക്കാരിന് മുന്നിൽ ഉപാധികൾ വെക്കുന്നത്. മണിപ്പൂരിന് സ്വാതന്ത്ര്യം നൽകുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സഭാ നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ഹിതപരിശോധന നടത്തുക, മേഖലയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുക എന്നിവയായിരുന്നു അവരുടെ ആവശ്യങ്ങൾ. ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിരസിച്ചു.
തുടർന്ന് യു എൻ എൽ എഫ്, തങ്ങളുടെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമിക്ക് രൂപം നൽകി. ചൈനയിലെ പീപ്പീൾസ് ലിബറേഷൻ ആർമിക്ക് സമാനമായിരുന്നു ഇതിന്റെ ചട്ടക്കൂടുകൾ. എന്നാൽ, 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച തന്ത്രപരമായ നയത്തിന്റെ ഭാഗമായി സംഘടന 2021ൽ രണ്ടായി പിളർന്നു. ഖുണ്ഡോംഗം പാംബെയുടെ നേതൃത്വത്തിൽ മിതവാദികളും എൻ സി കൊയ്രെംഗിന്റെ നേതൃത്വത്തിൽ തീവ്രവാദികളും നിലകൊണ്ടു.
ഇതിനിടെ മണിപ്പൂരിലെ രാജകുടുംബാംഗവും വിഘടനവാദി നേതാവുമായ മേഗനെ ബംഗ്ലാദേശ് പിടികൂടി ഇന്ത്യക്ക് കൈമാറി. 2016ൽ പ്രത്യേക എൻ ഐ എ കോടതി ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചു.
മ്യാന്മറിലും ബംഗ്ലാദേശിലുമുള്ള യു എൻ എൽ എഫ് വേരുകൾ അറുക്കാൻ മോദി സർക്കാർ സജീവമായ നീക്കങ്ങൾ നടത്തി. ഇതിനിടെ യു എൻ എൽ എഫ് നിരന്തരം ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു.
ഇത്തരത്തിൽ മണിപ്പൂരിൽ വിഘടനവാദം വലിയ തോതിൽ വളർത്താൻ ശ്രമിച്ച സംഘടനയാണ് ഇന്ന് കേന്ദ്ര സർക്കാർ വരച്ച വരയിൽ വന്ന് ആയുധം താഴെ വെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വടക്കുകുഴക്കൻ നയത്തിന്റെ ഭാഗമായി വിവിധ സായുധ സംഘടനകളെയും നിലവിൽ സമാധാന പാതയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്.
മണിപ്പൂരിലെ വിഘടനവാദി സംഘടനകളാണ് സംസ്ഥാനത്ത് കലാപങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതെന്നും കലാപത്തിന്റെ വേരുകൾ സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിലേ ഉണ്ടായിരുന്നു എന്നതും മറച്ചു വെച്ചാണ് രാജ്യത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും നരേന്ദ്ര മോദി സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചത്. മോദി സർക്കാർ മേഖലയിൽ നടത്തിയ എല്ലാ സമാധാന നീക്കങ്ങളെയും വൃഥാവിലാക്കാൻ ഒരു തരത്തിൽ വിഘടനവാദികൾക്ക് ഊർജ്ജം പകരുകയായിരുന്നു ഇക്കൂട്ടർ ചെയ്തത്. കേരളത്തിലെ അടക്കം ചില സാമുദായിക സംഘടനകളും കലക്ക വെള്ളത്തിൽ നിന്നും മീൻ പിടിക്കാൻ ശ്രമങ്ങൾ നടത്തി.
യു എൻ എൽ എഫ് കീഴടങ്ങിയതോടെ മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ഏറെക്കുറേ ഫലപ്രദമായി എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ നീക്കങ്ങൾ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടും എന്നതും സ്പഷ്ടമാണ്.
ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനകളെ ഒതുക്കിയ അതേ ഉരുക്കു നയം തന്നെയാണ് മണിപ്പൂരിലും നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചത്. കേരളത്തിൽ സിമി രൂപീകരിക്കപ്പെട്ടതും അത് പിന്നീട് എൻ ഡി എഫും പോപ്പുലർ ഫ്രണ്ടുമായി മാറിയതും ഒടുവിൽ നിരോധിക്കപ്പെട്ടതും നമുക്ക് മുന്നിലുണ്ട്. അതേ മാതൃകയിലാണ് യു എൻ എൽ എഫും ഒടുങ്ങിയിരിക്കുന്നത്.
മണിപ്പൂരിൽ ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷമുണ്ടായ കലാപത്തിൽ നിന്നും മുതലെടുപ്പ് നടത്താൻ സന്ദർശന കോലാഹലങ്ങൾ നടത്തുകയും വിഘടനവാദികളുടെ നരേറ്റീവ് ഏറ്റുപിടിക്കുകയും ചെയ്ത കോൺഗ്രസും ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടികളും മറ്റ് പ്രതിപക്ഷ പാർട്ടികളും ഇന്ന് മൗനത്തിലാണ്. ഇനിയവർ വായ തുറക്കുക ഒരു പക്ഷേ യു എൻ എൽ എഫിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടിയായിരിക്കും.
പ്രധാനമന്ത്രി എന്തേ മണിപ്പൂർ സന്ദർശിക്കുന്നില്ല എന്ന ആവർത്തിച്ചുള്ള ചോദ്യത്തിനും, പ്രധാനമന്ത്രി മൗനം വെടിയെണമെന്ന തീയാളലുകൾക്കുമുള്ള യുക്തിഭദ്രവും കാര്യക്ഷമവും പ്രായോഗികവുമായ മറുപടിയാണ് രാജ്യം ഇന്നലെ കേട്ടത്. പ്രീണനങ്ങൾക്കും കഴിവുകേടിനും വിഘടനവാദത്തിനുമുള്ള മറുപടി വെറും വാക്കുകളല്ല, പ്രവൃത്തിയിലാണ് എന്ന് മോദി സർക്കാർ ഒരിക്കൽക്കൂടി തെളിയിക്കുമ്പോൾ, മണിപ്പൂർ ജനത സമാധാനം പുലരുന്ന നല്ല നാളെകൾ സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു. വിഷനാവുമായി മണിപ്പൂരിൽ കറങ്ങി നടന്ന ഒരു പ്രത്യേക വിഭാഗം മാദ്ധ്യമങ്ങൾക്കും ഇനി വിശ്രമ കാലം.
Discussion about this post