ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസിനെ നിലംപരിശാക്കി ബിജെപി. മദ്ധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്തിയപ്പോൾ രാജസ്ഥാനും ഛത്തീസ്ഗഢും കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. തെലങ്കാനയിൽ ബി ആർ എസിനെ വീഴ്ത്താനായി എന്നത് മാത്രമാണ് കോൺഗ്രസിന്റെ ആകെയുള്ള ഒരു ആശ്വാസം.
എക്സിറ്റ് പോൾ ഫലങ്ങളെ പോലും തകിടം മറിക്കുന്ന വിജയം ബിജെപി സ്വന്തമാക്കിയത് അക്ഷരാർത്ഥത്തിൽ കോൺഗ്രസിനെയും ഇൻഡി സഖ്യത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് തിരിച്ചടിയായ ഘടകങ്ങൾ നിരവധിയാണ്.
ദക്ഷിണേന്ത്യയിൽ ഹിന്ദുവിരുദ്ധ പ്രചാരണങ്ങൾ നടത്താൻ ഡി എം കെയ്ക്കും ഇടത് പാർട്ടികൾക്കും തീവ്ര ഇസ്ലാമിസ്റ്റുകൾക്കും പിന്തുണ നൽകിയ ശേഷം, ഉത്തരേന്ത്യയിൽ പോയി തങ്ങൾ ശ്രീരാമ- ഹനുമാൻ ഭക്തരാണെന്ന് പറഞ്ഞ് വോട്ട് തേടാനുള്ള പതിവ് തന്ത്രങ്ങൾ ഇക്കുറി വിലപ്പോയില്ല. തമിഴ്നാട്ടിലെ സനാതന ധർമ്മ വിവാദം, കേരളത്തിലെ മിത്ത് വിവാദം, പോപ്പുലർ ഫ്രണ്ട് നിരോധനം, ഏകീകൃത സിവിൽ കോഡ് വിവാദം എന്നിവയിൽ കോൺഗ്രസിന്റെ നിലപാടിലെ ഇരട്ടത്താപ്പ് കൃത്യമായി പൊളിച്ചടുക്കാൻ ബിജെപിക്ക് സാധിച്ചു. തുടർച്ചയായി ഹിന്ദുവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം ചേർന്ന് ഇൻഡി സഖ്യം എന്ന തട്ടിക്കൂട്ട് മുന്നണിയുണ്ടാക്കാനുള്ള നീക്കങ്ങളും തുറന്ന് കാട്ടപ്പെട്ടു.
അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗേൽ, കമൽനാഥ് എന്നീ മുതിർന്ന നേതാക്കളുടെ മർക്കടമുഷ്ടിക്കെതിരെ അതത് സംസ്ഥാനങ്ങളിലെ യുവനേതാക്കൾ സ്വീകരിച്ച നിലപാടും കോൺഗ്രസിനെ ദോഷകരമായി ബാധിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോകാൻ ഇടയായ സാഹചര്യവും സച്ചിൻ പൈലറ്റിന്റെ ഗതികേടും യുവ രാഷ്ട്രീയ വിദ്യാർത്ഥികളെ ചിന്തിപ്പിച്ചു. ഗെഹ്ലോട്ടിനും ഭാഗേലിനുമെതിരായ ശക്തമായ ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ജനങ്ങൾ പ്രതികൂല വിധിയെഴുതാൻ കാരണമായി.
ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദൽ മാർഗം എന്ന നിലയിൽ ഏതോ സ്വയം പ്രഖ്യാപിത തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ തലയിൽ ഉദിച്ച ജാതി സെൻസസ് എന്ന ആശയം കോൺഗ്രസിന്റെ പതനത്തിന്റെ ആക്കം കൂട്ടി. ജാതിവാദം രാജ്യത്തെ കൊളോണിയൽ കാലഘട്ടത്തിലെ നാടുവാഴിത്തത്തിന്റെ ഇരുളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ട് പോകുമെന്ന ബിജെപിയുടെ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തു.
ജ്യോതിരാദിത്യ സിന്ധ്യയെ വ്യക്തിപരമായി ആക്ഷേപിച്ച പ്രിയങ്ക ഗാന്ധിയുടെ നടപടിയും കോൺഗ്രസിന് തിരിച്ചടിയായി. ഭാരത് ജോഡോ യാത്രക്ക് ശേഷം താടി വളർത്തിയ രാഹുലിനെ അതിമാനുഷനായി അവതരിപ്പിക്കാനുള്ള പി ആർ ഏജൻസികളുടെ ശ്രമങ്ങളും പാളി. അവസാന നിമിഷം വരെ റിമോട്ട് പാവപോലെ ചലിക്കുന്ന രാഹുൽ പടിക്കൽ കലമുടയ്ക്കുന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല. പ്രധാനമന്ത്രിക്കെതിരായ ‘പനൗതി‘ (അപശകുനം) പരാമർശവും പോക്കറ്റടിക്കാരൻ പരാമർശവും വിപരീത ഫലം ചെയ്തു. വോട്ടർമാരിലേക്ക് ഇത്തരം പരാമർശങ്ങളുടെ വിവിധ മാനങ്ങൾ എത്തിക്കാനും ബിജെപിക്ക് സാധിച്ചു.
ഇവയ്ക്കൊക്കെ ഉപരിയായി വികസനം പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് ഉള്ള അത്രയും ആത്മവിശ്വാസം കോൺഗ്രസിന് ഇല്ലായിരുന്നു എന്നതാണ് വസ്തുത. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ, ഡബിൾ എഞ്ചിൻ സർക്കാർ പ്രയോഗം, സ്ത്രീപക്ഷ പദ്ധതികൾ, ഏകദേശം ഒന്നര വർഷമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില, ദേശീയപാത വികസനം, കമ്മ്യൂണിസ്റ്റ് ഭീകരവാദികൾക്കെതിരായ സായുധ നടപടികൾ, കൊവിഡ് വാക്സിനേഷൻ യജ്ഞം, സൗജന്യ റേഷൻ പദ്ധതി, രാമക്ഷേത്ര നിർമ്മാണം എന്നിവ ബിജെപിക്ക് അനുകൂല ഘടകങ്ങളായി.
ഹിന്ദുത്വവും വികസനവും പ്രഖ്യാപിത നയങ്ങളാക്കി ആസേതു ഹിമാചലം തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് സാധിക്കുമ്പോൾ രാജ്യത്തിന്റെ നാല് മൂലകളിൽ നാൽപ്പത് വിഭാഗങ്ങളെ തൃപ്തിപ്പെടുത്താൻ നാനൂറ് നയങ്ങൾ സ്വീകരിക്കേണ്ടി വരുന്നു എന്നതാണ് കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മ. ബീഫ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിൽ പശുക്കുട്ടിയെ നടുറോഡിൽ അറുത്ത് കറിവെക്കുന്ന യൂത്ത് കോൺഗ്രസിനെ തിരുത്താൻ വാരണസിയിൽ പോയി പൂണൂൽ ധരിച്ച് ബ്രാഹ്മണ്യം പ്രഖ്യാപിക്കേണ്ട രാഹുൽ ഗാന്ധിയുടെ ഗതികേടാണ് പ്രധാനമായും ബിജെപിക്ക് ഊർജ്ജമാകുന്നത്.
Discussion about this post