തിരുവനന്തപുരം: ആർഎസ്എസ് പ്രതിനിധികളെ സർവ്വകാലാശാലകളിൽ നിയമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാനത്ത് പഠിപ്പ് മുടക്കി സമരം ചെയ്തു. ഇതിൻറെ തുടർച്ചയായി കേരളമെമ്പാടും ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു. ഗവർണറുടെ പ്രതിനിധിയായി സെനറ്റിൽ ആർഎസ്എസ് പ്രവർത്തകരായ മാദ്ധ്യമപ്രവർത്തകരെ നിയമിച്ചു. ആർഎസ്എസ് നേതൃത്വത്തെ സെനറ്റിലേക്ക് നിർദേശിച്ചു സർവ്വകലാശാല ഭരണം അട്ടിമറിക്കാനാണ് ഗവർണറുടെ ശ്രമമെന്നാണ് പിഎം ആർഷോ പരാതി പറയുന്നത്
കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്കുള്ള 18 നോമിനേഷനിൽ 16ലും സർവകലാശാല നിർദേശത്തെ മറികടന്ന് ഗവർണർ ആർഎസ്എസ് നേതാക്കളെ പ്രതിഷ്ഠിച്ചുവെന്നാണ് ആർഷോ പറയുന്നത്. കേരള സർവ്വകലാശാലാ സെനറ്റിലെ 17ൽ 15ലും ആർഎസ്എസ്, എബിവിപി നേതൃത്വത്തെ തിരുകിക്കയറ്റിയെന്നും ആർഷോ പറയുന്നു.കേരള സർവ്വകലാശാലയിലെ സെനറ്റിലെ വിദ്യാർഥി പ്രതിനിധികളായി നിയമിക്കേണ്ടത് നാലുപേരെയാണ്. അതിൽ രണ്ടുപേർ അക്കാദമിക മികവ് പുലർത്തിയവരും മറ്റ് രണ്ടുപേർ കലാമേഖലയിൽ മികവ് തെളിയച്ചവരുമായിരിക്കണം. റാങ്ക് ജേതാക്കളുടെയും കലാപ്രതിഭയുടെയും പേരുകൾ സർവ്വകലാശാല നൽകിയെങ്കിലും ഗവർണർ അത് അട്ടിമറിച്ച് ആർഎസ്എസ്, എബിവിപി നേതാക്കന്മാരെ നിയമിച്ചുവെന്നാണ് ആർഷോ വ്യക്തമാക്കുന്നത്.
. കെ സുരേന്ദ്രൻ ബിജെപി ഓഫീസിൽനിന്ന് എഴുതി തയ്യാറാക്കി നൽകുന്ന ലിസ്റ്റാണ് സർവ്വകലാശാല സെനറ്റിലേക്ക് ഗവർണ്ണർ നൽകുന്നത്. ഗവർണർ ചാൻസലർ പദവിയിലേക്ക് കെട്ടിയിറക്കപ്പെട്ട ആളല്ലെന്ന് മനസിലാക്കണം. കേരളത്തിൻറെ നിയമസഭ നിയമം പാസാക്കിയാണ് ഗവർണറെ സർവകലാശാല ചാൻസലറാക്കി നിയോഗിച്ചത്. സംസ്ഥാന സർക്കാരിൻറെ നിർദേശാനുസരണം പ്രവർത്തിക്കേണ്ടയാളാണ് ഗവർണർ. എന്നാൽ കേരളത്തിലെ സർവ്വകലാശാലകളുടെ മൊത്തക്കച്ചവടക്കാരൻ താനാണെന്ന ധിക്കാരവും ധാർഷ്ഠ്യവുമാണ് ഗവർണർക്കെന്നും പിഎം ആർഷോ വിമർശിച്ചു.
Discussion about this post