തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പൻമാർ അനുഭവിക്കുന്ന നരക യാതന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പൻമാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇത് പരിതാപകരമായ കാര്യമാണെന്നും കുമ്മനം രാജശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത ദിവസം ബിജെപി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി ശബരിമല സന്ദർശിക്കാനിരിക്കെയാണ് കുമ്മനം രാജശേഖരൻ മാദ്ധ്യമങ്ങളെ കണ്ടത്.
മണ്ഡലകാലത്ത് അയ്യപ്പൻമാർ എല്ലായിടത്തു നിന്നും വരുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വളരെ പെട്ടന്ന് തെലങ്കാനയിൽ നിന്നും ചെന്നൈയിൽ നിന്നുമൊക്കെ വന്നതാണെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയുമൊക്കെ പ്രതികരണം അടിസ്ഥാന രഹിതമാണ്. ശബരിമലയിൽ എല്ലാക്കൊല്ലവും 30 ശതമാനം ഭക്തർ വർദ്ധിക്കുന്നുണ്ട് വരുമാനവും കൂടാറുണ്ട്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കടമയും ഉത്തരവാദിത്വവുമാണ് അയ്യപ്പൻമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത്. ആൾത്തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയുളളിടത്തെല്ലാം കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്. വരുന്ന ഭക്തർക്ക് കുടിവെളളം കൊടുക്കണം, ആഹാരം കൊടുക്കണം, ശൗചാലയം വേണം ചികിത്സയ്ക്കും ഗതാഗതത്തിനും സൗകര്യം വേണം. ഇതൊക്കെ ഇത്രയും തിരക്കുളള ഏത് ആരാധനാലയത്തിലാണെങ്കിലും സർക്കാർ ചെയ്തുകൊടുക്കേണ്ട കാര്യമാണ്. അത് ഒരു സർക്കാരിന്റെ കടമയാണെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.
ജനക്കൂട്ടത്തെ കൺട്രോൾ ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. പക്ഷെ അവരെ മാനേജ് ചെയ്യുകയാണ് വേണ്ടത്. ശബരിമല ആദ്യമായി കാണുന്ന കുറച്ച് പോലീസുകാരെ അയച്ച് അയ്യപ്പൻമാരെയെല്ലാം തടഞ്ഞുനിർത്തി തിക്കും തിരക്കും നിയന്ത്രിക്കാൻ ശ്രമിച്ചാൽ അവിടെ ഓരോ സമയവും പ്രശ്‌നം വഷളാകുകയേ ഉളളൂ.
മനുഷ്യാവകാശ ലംഘനമാണ് ശബരിമലയിൽ നടക്കുന്നത്. കുടിക്കാൻ വെളളം പോലും കിട്ടുന്നില്ലെന്നാണ് സ്വാമിമാരും മാളികപ്പുറങ്ങളും പറയുന്നത്. ഒരു കുട്ടി മരിച്ചു. ആ കുട്ടിക്ക് വൈദ്യസഹായം കിട്ടിയിരുന്നോ. ഇതിലും കൂടുതൽ ആളുകൾ മകരവിളക്കിന് എത്തിയിട്ടുണ്ട് അന്ന് ഇത്രയും പ്രശ്‌നം ഉണ്ടായിട്ടില്ല. പമ്പയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അപ്പുറം നിലയ്ക്കലിലും മറ്റ് പലയിടങ്ങളിലും കാട്ടിൽ അയ്യപ്പൻമാരെ തടഞ്ഞിടുകയാണ്. തടഞ്ഞിട്ടവർക്ക് ഒരു ഗ്ലാസ് വെളളം പോലും കൊടുക്കുന്നതിനെക്കുറിച്ച് എന്താണ് ചിന്തിക്കാത്തതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. മനുഷ്യദ്രോഹമാണ് ചെയ്യുന്നത് അതേക്കുറിച്ച് എന്താണ് മുഖ്യമന്ത്രി ഒന്നും പറയാത്തതതെന്നും സാമൂഹ്യനീതിയുടെ നഗ്നമായ ലംഘനമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇപ്പോഴുണ്ടായ പ്രശ്‌നം സർക്കാരും ദേവസ്വം ബോർഡും ചോദിച്ചു വാങ്ങിയതാണ്. അത് പരിഹരിക്കാൻ ക്രിയാത്മകമായ സമീപനം ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്.
കുടിക്കാൻ വെളളം പോലും നൽകുന്നില്ല. മനുഷ്യത്വമുളള ഭരണാധികാരികളാണെങ്കിൽ ഇതിന് ഉത്തരം പറയണ്ടേ. ഇല്ലാത്ത കാര്യം ഉണ്ടെന്ന് വരുത്തി ജനശ്രദ്ധ മാറ്റി വിഷയത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വാസ്തവത്തിൽ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. യഥാർത്ഥ പ്രശ്‌നത്തിന്റെ അടിവേരുകൾ തേടി ആ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
തിരക്കിനിടെ ഒരു മാളികപ്പുറം മരിച്ചത് നിസ്സാരമായി കാണാനാകില്ല. ഭക്തർക്കുളള അടിസ്ഥാന സൗകര്യങ്ങളാണ് നിഷേധിക്കുന്നത്. സ്ത്രീകളും കുട്ടികളുമൊക്കെ കൂടുതലായി വന്നതാണ് തിരക്കിന് കാരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശബരിമലയിൽ മാളികപ്പുറങ്ങളും മണികണ്ഠസ്വാമിമാരും എത്തുന്നത് സ്വാഭാവികമാണ്. അത് ഒരു പുതിയ സംഭവമല്ല. അത് ഇപ്രാവശ്യം കൂടുതലെന്ന് പറയുന്നതിൽ അർത്ഥമില്ല. അടിസ്ഥാനമില്ലാത്ത വാദം ഉന്നയിച്ച് വലിയ ഒരു പ്രശ്‌നത്തെ തമസ്‌കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.
അയ്യപ്പൻമാർക്ക് ആവശ്യമായ ഗതാഗത സൗകര്യവും ഭക്ഷണവും വെളളവും ഒക്കെ കൊടുത്താൽ തീരുന്ന പ്രശ്‌നമേയുളളൂ. ഒരു നടപടി അടിച്ചേൽപിച്ചല്ല പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടത് കൂട്ടായ ആലോചനയിലൂടെയാണ്. തെലങ്കാനയിലെയും ആന്ധ്രയിലെയും കർണാടകയിലെയും ഗുരുസ്വാമിമാരുണ്ട്. അവരൊക്കെ വർഷങ്ങളായി ശബരിമലയിൽ എത്തുന്നവരാണ്. ഭക്തജന സംഘടനകളുണ്ട്. ഇവരോടൊക്കെ കൂടിയാലോചിച്ചാൽ ശബരിമലയിലെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാവുന്നതേയുളളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post