ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്. കമൽനാഥിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതായി എ ഐ സി സി അറിയിച്ചു. പകരം ജിത്തു പട്വാരിയാണ് മദ്ധ്യപ്രദേശ് കോൺഗ്രസിലെ പുതിയ അദ്ധ്യക്ഷൻ.
മദ്ധ്യപ്രദേശ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി ഉമംഗ് സിംഘാറിനെയും നിയമസഭാകക്ഷി ഉപനേതാവായി ഹേമന്ത് കട്ടാരെയെയും നിയമിച്ചു.
അതേസമയം, ഛത്തീസ്ഗഢ് കോൺഗ്രസ് അദ്ധ്യക്ഷനായി ദീപക് ബെയ്ജ് തന്നെ തുടരും. ചരൺദാസ് മഹന്ത് ആണ് ഛത്തീസ്ഗഢ് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ദയനീയമായി പരാജയപ്പെടുത്തിയാണ് ബിജെപി പടയോട്ടം നടത്തിയത്. മദ്ധ്യപ്രദേശിൽ ഭരണത്തുടർച്ച നേടിയ ബിജെപി രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുത്തു. തെലങ്കാനയിൽ മാത്രമാണ് ബി ആർ എസിനെ പരാജയപ്പെടുത്തി കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചത്.
Discussion about this post