തിരുവനന്തപുരം : നേര് സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. മന:പൂർവ്വമായ ആക്രമണം താൻ നേരിടുന്നത് ആദ്യമായല്ലെന്നും അദ്ദേഹം സിനീഫൈൽ ഫേസ്ബുക്ക് ഗ്രൂപ്പിലിട്ട പോസ്റ്റിൽ വ്യക്തമാക്കി.
തന്റെ കഥ മോഷ്ടിച്ചാണ് നേരിന്റെ തിരക്കഥയൊരുക്കിയതെന്ന ആരോപണവുമായി തൃശൂർ സ്വദേശി ദീപക് ഉണ്ണി കോടതിയെ സമീപിച്ചതോടെ ചിത്രത്തിന്റെ റിലീസിൽ ആശങ്ക ഉയർന്നിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. എന്നാൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
ജീത്തുജോസഫിന്റെ പോസ്റ്റിന്റെ പൂർണരൂപം
നാളെ നേര് റിലീസാണ്.
ഇതുവരെ കൂടെ നിന്നത് പോലെ തന്നെ മുന്നോട്ടും സപ്പോർട്ട് ഉണ്ടാവുമല്ലോ.
പിന്നേ, നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലർ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ.
പല ഓൺലൈൻ ചാനലുകളും (ഹൈദ്രാലിയുടേത് ഉൾപ്പടെ )നേരിന്റെ കഥയാണെന്ന് പറഞ്ഞ് ആ വ്യക്തിയുടെ കഥ ആളുകളിലേക്ക് എത്തിക്കുന്നതും കാണാൻ ഇടയായി.
പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ ഇത്തരം ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്..
അത് മാത്രമേ എനിക്ക് പറയാൻ ഉള്ളു..
മനഃപൂർവമായ ആക്രമണം ഞാൻ നേരിടുന്നത് ഇത് ആദ്യമായി അല്ല.
എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്..
പ്രേക്ഷകർ ഞാൻ നൽകുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്.
നിങ്ങൾക്ക് ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേര്.
Watch and Support.
ജീത്തു ജോസഫ്
Discussion about this post