തിരുവനന്തപുരം: 2200 പോലീസുകാരുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന യാത്രയാണ് നവകേരള സദസ്സെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഈ നവകേരള യാത്ര ഒരു സാധാരണ ബസിലാണ് പോകുന്നത്. സാധാരണ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പോലീസ് വണ്ടിയാണ് അതിന് മുന്നിലുള്ളത്. അതിന് മുന്നിൽ വഴി കാണിക്കാനുള്ള പോലീസ് വണ്ടിയുണ്ട്. പിന്നിൽ സാധാരണ നിലയ്ക്ക് എന്റെ കൂടെയുള്ള ഒരു വണ്ടിയുണ്ട്. അതിന്റെ പിന്നിൽ മറ്റൊരു വണ്ടിയുമുണ്ട്. ഇതാണ് 2200 പോലീസുകാർ എന്ന് പറയുന്നത്. വാഹനത്തിന് നേരെ അടിക്കുന്ന നില വന്നപ്പോൾ കൊല്ലത്ത് ഒരു വണ്ടി കൂടുതലായി വന്നു. എന്തിനാണ് ഇത്രവലിയ അപവാദം പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
വെല്ലുവിളികൾക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ച സതീശൻ, തനിക്ക് ഭയമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റയ്ക്ക് പോകുമ്പോൾ തനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും അത്തരം ക്രിമിനൽത്താവളങ്ങളിൽ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് താനെന്നും സതീശൻ മനസ്സിലാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു











