ന്യൂഡൽഹി: ഇന്ത്യയും യുഎസും ഖാലിസ്ഥാനി ഭീകരവാദ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് പക്വതയോടെയെന്ന് യുഎസിലെ പ്രമുഖ നയതന്ത്രജ്ഞൻ അതുൽ കേശപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അതിശയകരമായ വർഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാലിസ്ഥാൻ ഭീകരൻ പന്നൂനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിമോദി വ്യക്തമാക്കിയിരുന്നു. ‘ചില സംഭവങ്ങൾക്ക്’ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
യുഎസ് സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് വിമാനത്താവളത്തിൽ വെച്ച് ജൂണിൽ തടഞ്ഞുവച്ചിരുന്നു. അമേരിക്കൻ മണ്ണിൽ വച്ച് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയെന്ന് യുഎസ് നീതിന്യായ വകുപ്പ് മിസ്റ്റർ ഗുപ്തയ്ക്കെതിരെ കുറ്റം ചുമത്തുകയും അദ്ദേഹത്തെ കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായെന്ന് പലരും പ്രചരിപ്പിച്ചെങ്കിലും ബന്ധം കൂടുതൽ സുദൃഢമായി മുന്നോട്ട് പോവുകയാണെന്ന് ഇരു രാഷ്ട്രതലവൻമാരും വ്യക്തമാക്കിയിരുന്നു.
Discussion about this post