തൃശൂർ: നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളവും അംഗീകരിക്കുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വമേധയാ തന്നെ ആയിരക്കണക്കിന് പൊതുപ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് തൃശൂരിലെ പൗരാവലിയിൽ നിന്നും മനസ്സിലായിട്ടുളളത്. സ്‌നേഹയാത്ര എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം സാധിക്കുന്നതിനുളള രീതിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മതന്യൂനപക്ഷങ്ങൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗം അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി
നാരീ ശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കും തൃശൂരിൽ കാണാൻ സാധിക്കുകയെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. ഏതാണ്ട് പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് എന്നും സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സീറ്റ് കൊടുക്കുന്ന പാർട്ടിയാണ് ബിജെപി എന്നും കെ സുരേന്ദ്രൻ പറഞ്ഞു. 33 ശതമാനം ഭാരവാഹിത്വം 10 കൊല്ലമായി സംസ്ഥാനത്ത് സ്ത്രീകൾക്ക് നൽകുന്ന പാർട്ടിയാണ് ബിജെപി. പാർലമെൻറ് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകും. സ്ഥാനാർഥിത്വം സമ്മേളനങ്ങളിൽ പ്രഖ്യാപിക്കുന്ന പാർട്ടിയല്ല ബിജെപി. സുരേഷ് ഗോപിയെക്കുറിച്ച് വല്ലാതെ വേവലാതി വേണ്ട. തോറ്റിട്ടും തൃശൂരിനായി പ്രവർത്തിച്ചയാളാണ് അദ്ദേഹം. ചുവരെഴുത്തുകൾ മാധ്യമങ്ങൾ നന്നായി വായിക്കണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു
Discussion about this post