കാസർകോട്: കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് ഭാര്യാപിതാവിന് ഒന്നും അറിയില്ലെന്ന വാദം വിശ്വസിക്കാതെ അന്വേഷണസംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യയുടെ മൊഴിയാണ് ഇതിന് അധാരം. കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞുവെന്നും മൊഴിയിൽ പറയുന്നു.
ഭാര്യാപിതാവായ അബ്ദുറഹിമാന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കർണാടക ഉള്ളാളിലെ ദർഗയിൽ വെച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും, മുൻകാല കാര്യങ്ങൾ അറിയില്ല എന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ഇത് ശരിയല്ലെന്നാണ് കണ്ടെത്തൽ.
സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. സംഘടന നിരോധിച്ചതിന് പിന്നാലെ ജയിലിലായവരിൽ നിന്നും സവാദിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു. കേരളത്തിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെ അന്വേഷണം ആ വഴിക്കായി. ഇയാൾ ഇടക്കാലത്ത് വിദേശത്തേക്ക് കടന്നെന്ന് പ്രചാരമുണ്ടായിരുന്നുവെങ്കിലും തിരുത്താൻ എൻഐഎ ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഈ നിശബ്ദത.
എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. വളരെ കരുതലോടെയാണ് സവാദ് ഒളിവുജീവിതം നയിച്ചിരുന്നത്. വളരെ കുറച്ചുമാത്രം ഫോൺ ഉപയോഗിച്ചിരുന്ന ഇയാൾ സിംകാർഡുകൾ ഇടയ്ക്കിടെ മാറ്റി ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണിൽ നിന്നായിരുന്നു ആശയവിനിമംയം. കൂട്ടുപ്രതികളുമായോ ബന്ധുക്കളുമായോ ബന്ധം നിലനിർത്തിയിരുന്നില്ല.
കണ്ണൂരിൽ മൂന്നിടങ്ങളിലാണ് ഒളിവിൽ താമസിച്ചത്. വളപട്ടണം മന്നയിൽ അഞ്ചുവർഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവർഷവും മട്ടന്നൂർ ബേരത്ത് ഒൻപതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്. വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവർഷത്തിനുശേഷം മരപ്പണി പഠിക്കാൻ പോയി. തുടർന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇത് അറിയാമായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂർ ബേരത്തേക്ക് താമസം മാറി.
Discussion about this post