കൊച്ചി: രാജ്യത്തെ തീർത്ഥാടന സ്ഥലങ്ങളും പുണ്യകേന്ദ്രങ്ങളും ക്ഷേത്രങ്ങളും ശുചീകരിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്തത് പതിനായിരങ്ങൾ. അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് മകരസംക്രാന്തി ദിനം മുതൽ തീർത്ഥാടന കേന്ദ്രങ്ങളും ക്ഷേത്ര പരിസരവും ശുചീകരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കേരളത്തിലടക്കം നിരവധി ബിജെപി പ്രവർത്തകരാണ് ഈ ആഹ്വാനം ഏറ്റെടുത്ത് ക്ഷേത്രപരിസരങ്ങളും പുണ്യകേന്ദ്രങ്ങളും വൃത്തിയാക്കാൻ മുന്നോട്ടുവന്നത്.
കൊച്ചിയിൽ എറണാകുളം ശിവക്ഷേത്ര പരിസരം വൃത്തിയാക്കുന്ന പ്രവൃത്തിക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുടക്കം കുറിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെഎസ് രാധാകൃഷ്ണൻ, ജില്ലാ അദ്ധ്യക്ഷൻ കെഎസ് ഷൈജു മറ്റ് സംസ്ഥാന നേതാക്കൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്തെ ചപ്പും ചവറുകളും എടുത്തുമാറ്റുകയും കാടും പുല്ലും വെട്ടിത്തെളിക്കുകയും ചെയ്താണ് ശുചീകരണ പ്രവർത്തനം പൂർത്തിയാക്കിയത്. കെ സുരേന്ദ്രൻ ഉൾപ്പെടെയുളള നേതാക്കളും പ്രവർത്തകർക്ക് ആവേശമായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടന കേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും ക്ഷേത്ര പരിസരവുമൊക്കെ ശുചിയാക്കാനുളള തയ്യാറെടുപ്പിലാണ് ബിജെപി പ്രവർത്തകർ. തന്റെ ആഹ്വാനം പ്രവർത്തകർ ഏറ്റെടുത്തതിന് പ്രധാനമന്ത്രിയും നന്ദി പറഞ്ഞു.
ക്ഷേത്ര പരിസരങ്ങളിലെ സ്വച്ഛതാ പ്രവർത്തനങ്ങൾക്കായി വലിയ പരിശ്രമമാണ് ഈ ദിവസം മുഴുവൻ നടന്നത്. ജീവിതത്തിന്റെ നാനാ തുറകളിലുളളവർ ഇതിനായി പരിശ്രമിച്ചു. വരും ദിവസങ്ങളിൽ ഇത്തരം അനുഭവങ്ങൾ നമോ ആപ്പിലൂടെ പങ്കുവെയ്ക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്്ട്രയിലെ നാസിക്കിലുളള ശ്രീകാലാറാം മന്ദിറിൽ ശുചീകരണ പ്രവർത്തനം നടത്തി പ്രധാനമന്ത്രി തന്നെ ക്ഷേത്ര പരിസരങ്ങൾ വൃത്തിയാക്കുന്നതിന് തുടക്കം കുറിച്ചിരുന്നു.
Discussion about this post