ന്യൂഡൽഹി; ശരത് പവാറിന് കനത്ത തിരിച്ചടി. അനന്തരവനും ഏക്നാഥ് ഷിൻഡേ സർക്കാരിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ നേതൃത്വം നൽകുന്ന എൻ.സി.പിയാണ് യഥാർഥ എൻ.സി.പിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.നിയമസഭയിലെ ഭൂരിഭാഗം പാർട്ടി എം.എൽ.എമാരും അജിത്തിനോടൊപ്പം നിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടി പേരും ചിഹ്നവും അദ്ദേഹത്തിന് നൽകാൻ കമ്മീഷൻ തീരുമാനമെടുത്തത്.
രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ശരത്തിൻറെ നേതൃത്വത്തിലുള്ള വിഭാഗത്തോട് പുതിയ പേര് തെരഞ്ഞെടുക്കാൻ കമ്മീഷൻ നിർദേശം നൽകി. ബുധനാഴ്ച ഉച്ചക്കുശേഷം മുന്നിനകം പേരും ചിഹ്നവും നിർദേശിക്കാനാണ് ശരദ് പവാറിനോട് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.2023 ജൂലൈയിലാണ് അജിത് പക്ഷം ഷിൻഡേ സർക്കാരിന്റെ ഭാഗമാകുന്നത്. തങ്ങളാണ് യഥാർഥ എൻ.സി.പി.യെന്ന് അവകാശപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
6 മാസത്തിനിടെ 10-ലധികം ഹിയറിംഗുകൾ നടത്തിയതിന് ശേഷമാണ് അജിത് പവാറിന്റെ വിഭാഗത്തിന് അനുകൂലമായി എൻ സി പിയിലെ തർക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിച്ചിരിക്കുന്നത്.










