പാലക്കാട്; പണ്ടെന്നോ കണ്ട സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് മണ്ണാർക്കാട് പള്ളിക്കുറുപ്പ് കളത്തുംപടിയിൽ മുഹമ്മദാലിയ്ക്ക്. 49 ാം വയസിൽ സ്വപ്‌നം സാക്ഷാത്കരിച്ചപ്പോൾ കാണികളായി സ്വന്തം കുടുംബവും.
കഥകളിയെ നെഞ്ചേറ്റിയ മുഹമ്മദാലി എത്തിയത് കല്ലേക്കുളങ്ങര കഥകളിഗ്രാമത്തിൽ കലാമണ്ഡലം വെങ്കിട്ടരാമന്റെ ശിഷ്യനായി രണ്ടുവർഷത്തെ അഭ്യാസം. ഒടുവിൽ ഞായറാഴ്ച അരങ്ങിലേക്ക്.
പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ കല്ലേക്കുളങ്ങര കഥകളിഗ്രാമം സംഘടിപ്പിച്ച പരിപാടിയിലാണ് മുഹമ്മദാലി അരങ്ങേറ്റം കുറിച്ചത്.
കല്ലടി ഹൈസ്‌കൂളിലെ മുൻ അധ്യാപകനും മണ്ണാർക്കാട് ബി.ആർ.സി.യിൽ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്ററുമാണ് കളത്തുംപടി മുഹമ്മദാലി. ഒരു തവണ കഥകളി കാണാനെത്തിയപ്പോഴാണ് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ മാനേജിങ് ട്രസ്റ്റി കലാമണ്ഡലം വെങ്കിട്ടരാമനോട് തന്റെ ആഗ്രഹം പങ്കുവെച്ചത്. ഒപ്പം പരിമിതികളും പറഞ്ഞു. സ്വപ്‌നത്തിന്റെ ആഴമറിഞ്ഞ അദ്ദേഹം ശിഷ്യനായി കൂടെ കൂട്ടുകയായിരുന്നു.












