ന്യൂഡൽഹി: വയനാട്ടിലെ വന്യജീവി ആക്രമണ സംഭവങ്ങളിൽ വനംമന്ത്രിയെയും , രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളിധരൻ. വനംമന്ത്രി എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇത്ര വലിയ സംഭവവികാസങ്ങൾ നടക്കുമ്പോൾ ഗസ്റ്റ് ഹൗസിൽ വനംമന്ത്രി ടിവി കണ്ടിരിക്കുകയാണ് ചെയ്യുന്നത്. എന്താണ് ഇതിലും മാത്രം അതിൽ കാണാൻ ഉള്ളത് എന്ന് വി മുരളിധരൻ ചേദിച്ചു. ജനങ്ങളുടെ ജീവന് ഒരു വിലയും നൽകാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം. ഇങ്ങനെ ഒരു മന്ത്രിക്കായി ജനത്തിന്റെ നികുതിപ്പണം ചിലവാക്കേണ്ട ഒരു ആവശ്യവുമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
രാഹുൽഗാന്ധി സ്വന്തം മണ്ഡലത്തിൽ വെറുമൊരു ടൂറിസ്റ്റ് മാത്രമാണ്. കൊല്ലത്തിൽ ഒന്നോ രണ്ടാ ദിവസം മാത്രമാണ് വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നത്. ഒരാഴ്ചയായി വയനാട്ടിലെ ജനങ്ങൾ വന്യജീവികളുടെ ആക്രമണത്തിൽ പൊറുതി മുട്ടിയിരിക്കുന്നു. അവരുടെ കാര്യങ്ങളിൽ രാഹുൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിന് ചികിത്സ സൗകര്യങ്ങൾ ലഭിക്കാത്തതാണ് പോളിന്റെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം പറഞ്ഞു. വയനാട് എംപി എന്ന നിലയിൽ സ്വന്തം മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളേജ് നിർമ്മിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒന്നും തന്നെ എംപി ശ്രമിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post