കണ്ണൂർ: വയനാട് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മട്ടന്നൂർ ജംഗ്ഷനിൽ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ പ്രവർത്തകരോട് കുശലവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാർ നിർത്തി പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധക്കാരോട് അടുത്തേക്ക് വരാനാവശ്യപ്പെട്ടു. സമരക്കാർക്കുനേരേ നടന്നുനീങ്ങിയ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കുകയായിരുന്നു. അഞ്ചുമിനിറ്റോളം പുറത്തുനിന്നശേഷമാണ് ഗവർണർ തിരികെ കാറിൽക്കയറി വിമാനത്താവളത്തിലേക്ക് യാത്രതുടർന്നത്.
കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ പ്രവർത്തകരെ കാറിൽ നിന്നിറങ്ങി അടുത്തേക്ക് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഗവർണർ പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. നിങ്ങളോട് എനിക്ക് സ്‌നേഹമാണെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി.
തുടർച്ചയായ രണ്ടാംദിവസമാണ് മട്ടന്നൂരിൽ ഗവർണർക്കുനേരേ പ്രതിഷേധമുണ്ടാകുന്നത്. ഞായറാഴ്ച രാത്രി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വയനാട്ടിലേക്ക് പോകുന്നതിനിടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ എസ്.എഫ്.ഐ. പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് പോലീസുമായി സംഘർഷവുമുണ്ടായി. പത്തോളം പ്രവർത്തകരെ പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഇവരെ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു. ഇതിൽ 10 എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ പേരിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.
Discussion about this post