മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ശബ്ദസന്ദേശം വിശദമായി പരിശോധിക്കാൻ പോലീസ്. പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് പോലീസിന്റെ പക്കലുള്ളത്. ഈ സന്ദേശം പോലീസിന് നൽകിയ അദ്ധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതി സിദ്ദിഖ് അലിയുടെ പീഡനത്തെക്കുറിച്ചുള്ളതും ആത്മഹത്യചെയ്യുമെന്ന സൂചന നൽകുന്നതുമായ ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. ഇത് പെൺകുട്ടിയുടേത് ആണെന്ന് സ്ഥിരീകരിക്കണം. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്. സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകർ രംഗത്ത് എത്തിയിരുന്നു. ഇവരിൽ നിന്നും പോലീസ് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.
നിലവിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന് പിന്നിൽ സിദ്ദിഖ് അലിയാണെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. ഇയാൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിച്ച ശേഷം നിയമോപദേശം കൂടി തേടിയാകും കൂടുതൽ വകുപ്പുകൾ ചുമത്തുക. ഇയാൾ പരിശീലനം നൽകിയ മറ്റു പല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ മൊഴികളും പോലീസ് ശേഖരിയ്ക്കും.
സിദ്ദിഖ് അലി അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥിനികൾ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതുവരെ പുതിയ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.












