എറണാകുളം: നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ഒരുങ്ങി മോട്ടോർവാഹന വകുപ്പ്. അമിതവേഗതയിൽ കാർ ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച കേസിലാണ് നടപടി. ഇതിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് നടന് നോട്ടീസ് നൽകിയിരുന്നു. ഇത് തുടർച്ചയായി അവഗണിച്ചതോടെയായിരുന്നു നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
മൂന്ന് തവണയാണ് എറണാകുളം ആർടിഒ സുരാജിന് നോട്ടീസ് നൽകിയത്. എന്നാൽ മൂന്ന് തവണയും ഇത് അവഗണിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ഇതുമായി മോട്ടോർവാഹന വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു അമിത വേഗതയിൽ വാഹനം ഓടിച്ച് സുരാജ് അപകടമുണ്ടാക്കിയത്. തമ്മനം- കാരണക്കോടം റോഡിലായിരുന്നു സംഭവം. അമിത വേഗതയിൽ സുരാജ് ഓടിച്ച കാർ മലപ്പുറം മഞ്ചേരി സ്വദേശി ശരതിന്റെ ബൈക്കിനെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടത്തിൽ ശരതിന്റെ വലത് കാലിന് സാരമായി പരിക്കേറ്റു.
ശരതിന്റെ പരാതിയിൽ അന്ന് പാലാരിവട്ടം പോലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ തുടർനടപടികൾക്കായി പിന്നീട് ഇത് മോട്ടോർവാഹന വകുപ്പിന് കൈമാറുകയായിരുന്നു.
Discussion about this post