മുംബൈ: പേയ്‌മെന്റ്‌സ് ബാങ്കുകളുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചു. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
ഇനി മുതൽ പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിന്റെ ഇടപാടുകൾ തുടരാണ് കമ്പനിയുടെ തീരുമാനം. ഈ മാസം 5ന് ശേഷം പേടിഎമ്മിന്റെ വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് പുതിയ ബാങ്കുകളുമായുള്ള പങ്കാളിത്തത്തിന് പേടിഎം ഒരുങ്ങുന്നത്.
യുപിഐ പേയ്‌മെന്റുകൾക്കായി എച്ച്ഡിഎഫ്‌സി, ആക്‌സിസ്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുമായി ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ കമ്പനിയുടെ വിപിഎ വഴി ഉപയോക്താക്കൾക്ക് യുപിഐ പേയ്‌മെന്റുകൾ നടത്താനാകും.
പ്രതിസന്ധികൾക്ക് പിന്നാലെ പേടിഎം സ്ഥാപകൻ വിജയ്‌ശേഖർ ശർമ പേയ്‌മെന്റ്‌സ് ബാങ്ക് നോൺ എക്‌സിക്യുട്ടീവ് ചെയർമാൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ രാജി വച്ചിരുന്നു.










