ബത്തേരി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ മരിച്ച ഹോസ്റ്റൽ എസ്എഫ്‌ഐയുടെ താവളമായിരുന്നുവെന്ന് വിവരം. മദ്യക്കുപ്പിയുടേയും ചെ ഗവാരയുടേയും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്. എസ്എഫ്‌ഐയുടെ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞുനിൽക്കുന്നു. ചില ഗ്യാങുകളുടെ പേരും എഴുതിവച്ചിട്ടുണ്ട്.
നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന മൂന്നു നില കെട്ടിടത്തിന് നടുമുറ്റമുണ്ട്. ഇവിടെയാണ് മർദനം നടക്കാറ്. ഇങ്ങനെ നടത്തുന്ന മർദനം ഹോസ്റ്റലിന്റെ നാലു വശത്തുനിന്നും വിദ്യാർത്ഥികൾക്ക് കാണാനും സാധിക്കും.
എസ്എഫ്‌ഐ മാത്രമാണ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനം. മറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. വെറ്ററിനറി കോളജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ട് മാർഗമേ ഉള്ളു. ഒന്നുകിൽ എസ്എഫ്‌ഐയുടെ ഭാഗമാകുക; അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം നടത്താതിരിക്കുക.
ഹോസ്റ്റലിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഹോസ്റ്റൽ സന്ദർശിച്ചാൽ വ്യക്തമാകും. രണ്ടാം നിലയിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരുവശത്ത് മദ്യക്കുപ്പിയുടേയും മറുവശത്ത് ചെഗുവേരയുടേയും വമ്പൻ ചിത്രങ്ങളാണ് വരച്ചു വച്ചിരിക്കുന്നത്. സിദ്ധാർഥൻ താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്‌സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്. എ.അയ്യപ്പന്റെ ഉൾപ്പെടെ കവിതകളിലെ വരികളും കുറിച്ചുവച്ചിട്ടുണ്ട്.
വൈത്തിരി പഞ്ചായത്തിൽ ഏറെക്കാലമായി ഭരണം നടത്തുന്നത് സിപിഎം ആണ്. പൂക്കോട് വെറ്ററിനറി കോളജ് തുടങ്ങിയപ്പോൾ സെക്യൂരിറ്റി, ഹോസ്റ്റൽ ജീവനക്കാർ എന്നിങ്ങനെയുള്ള അനധ്യാപക തസ്തികകളിലേക്ക് നിയമിച്ചത് തദ്ദേശീയരായ സിപിഎം അനുകൂലികളെയാണ്. അതുകൊണ്ടുതന്നെ എസ്എഫ്‌ഐ പ്രവർത്തകർക്ക് വലിയ പിന്തുണ ഇവരിൽനിന്ന് ലഭിച്ചിരുന്നു.
Discussion about this post