തിരുവനന്തപുരം: അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി.എസ്.അനിൽകുമാറിനെയാണ് ഇന്നു പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് അനിൽ തന്റെ ആത്മഹത്യാക്കുറിപ്പ് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു.
ടൂറിസം വകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനിൽ. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.സഹപ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ അനിലിനെ കണ്ടെത്തിയത്.
ജൂനിയർ അഭിഭാഷകരുടെ മോശം പെരുമാറ്റം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് അനിലിന്റെ കുറിപ്പിലുള്ളത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അനിൽ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ആത്മഹത്യാക്കുറിപ്പ്:
‘ആദ്യമായും അവസാനവുമായാണ് ഞാൻ ഈ ഗ്രൂപ്പിൽ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാൻ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേ എന്ന് പ്രാർഥിക്കുന്നു). മറ്റൊരാൾക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസേജ്. എന്റെ പേര് അനിൽ വി.എസ്. ജൂനിയർ അഡ്വക്കറ്റ് ആണ്. ഒരേ ഓഫിസിലെ രണ്ടു ജൂനിയർ അഡ്വക്കറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനം താങ്ങാതെ ഇവിടം വിടുകയാണ്. അർധരാത്രി ഇവർ ആൾക്കാരെ കൂട്ടി എന്റെ വീട്ടിൽ വന്ന് അട്ടഹസിച്ചു. ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു. രണ്ടുപേരും വളരെ സ്മാർട്ടായ പഴ്‌സനാലിറ്റികളാണ്. കാഴ്ച്ചയിൽ വിനയമുള്ളവരാണ്. അത് അവരുടെ സ്വഭാവം മാത്രം. സ്വഭാവവും പെരുമാറ്റവും വ്യത്യസ്തമാണല്ലോ. അത്രത്തോളം ഉപദ്രവം ആണ് ഇവർ നൽകിയത്. മറ്റൊന്നിനുമല്ല, ഇവരുമായി അടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. ഇനി ഒരാളുടെ ജീവനോ കുടുംബമോ ഇവർ കാരണം നശിക്കരുത്. അതിനു വേണ്ടിയാണു ഇത് കുറിച്ചത്’.
Discussion about this post