സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴ് നാട്ടിൽ ഇപ്പോൾ ലഭിക്കുന്നത്. അടുത്തിടെ തീയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളുടെ ജൈത്രയാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് തമിഴ് സിനിമാ ലോകവും. ഫെബ്രുവരിയിലെ മലയാളം റിലീസുകളിൽ അതിവേഗത്തിൽ തമിഴ് മനസ്സ് കീഴടക്കിയ ചിത്രങ്ങളാണ് മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും. ഇതിൽ യുവനിരയെ അണിനിരത്തി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലുവാണ് ഈ വർഷത്തെ ആദ്യ പണംവാരിയ ചിത്രം. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ വൻ അഭിപ്രായമാണ് നേടിയത്. ചിത്രത്തിൻറെ വിജയത്തെ പ്രശംസിച്ച് തമിഴ് സിനിമാരംഗത്തെ പ്രമുഖർ രംഗത്തുവന്നിരുന്നു.
റിലീസ് ദിനത്തിൽ 90 ലക്ഷം മാത്രം ഓപ്പണിംഗ് ഗ്രോസ് കളക്ഷൻ ലഭിച്ച ചിത്രത്തിന്റെ പത്ത് ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ മാത്രം വിൽക്കപ്പെട്ടു. മാർച്ച് എട്ടിന് എസ്.എസ് രാജമൗലിയുടെ മകനും നിർമാതാവുമായ എസ്.എസ് കാർത്തികേയ പ്രേമലു തെലുങ്ക് പതിപ്പ് പ്രേക്ഷകരിലെത്തിക്കും.
തമിഴ്നാട്ടിൽ നിന്ന് 10 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ 2 കോടിക്ക് മുകളിലായിരുന്നു ബുക്കിംഗിലൂടെ വന്ന ഗ്രോസ്. തിയറ്ററുകളിൽ പത്ത് ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്സ് 75 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടതായാണ് റിപ്പേർട്ടുകൾ വെളിപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്‌ക്രീൻ ചെയ്തത്. സിനിമ കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും സ്വീകാര്യത മഞ്ഞുമ്മലിന് നേടിക്കൊടുത്തിട്ടുണ്ട്. മാർച്ച് ഒന്നിനു തമിഴ് നാട്ടിൽ റിലീസ് ചെയ്ത ഗൗതം മേനോൻ ചിത്രം ജോഷ്വ: ഇമൈ പോൽ കാക എന്ന സിനിമയ്ക്ക് പ്രേമലുവിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ഗൗതം മേനോൻ ചിത്രത്തിന് ആദ്യ ദിനത്തിൽ തമിഴ്നാട്ടിൽ നിന്നും വെറും 30 ലക്ഷം മാത്രമായിരുന്നു കളക്ഷൻ. . രണ്ടാം ദിനത്തിൽ ചിത്രത്തിൻറെ 60 ലക്ഷവും. അതേസമയം മഞ്ഞുമ്മൽ ബോയ്സ് ഞായറാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്നും വാരിക്കൂട്ടിയത് 4.82 കോടി രൂപയാണ്. സൂപ്പർ സ്റ്റാറുകളുടെ സാന്നിധ്യം ഒന്നും തന്നെയില്ലാതെ ഈ മലയാള സിനിമകൾ വലിയ അദ്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. അതേസമയം മഞ്ഞുമ്മൽ ബോയ്‌സ് കാണാതിരിക്കരുതെന്ന് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻകൂടി കുറിച്ചതോടെ ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചത്. പിന്നാലെ ചിത്രം ഇഷ്ടമായത് അറിയിക്കാൻ കമൽഹാസൻ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വിളിച്ചത് വലിയ വാർത്തയായിരുന്നു.കേരളത്തിലെയും തമിഴ്നാട്ടിലെയും ഞായറാഴ്ചയിലെ കളക്ഷൻ വച്ചു നോക്കിയാൽ ഇന്ത്യൻ ബോക്സ്ഓഫിസിൽ ഏറ്റവുമധികം ഗ്രോസ് കലക്ഷൻ നേടിയ ചിത്രമായും മഞ്ഞുമ്മൽ മാറി.
തിയറ്റർ കളക്ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്. ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകൾ. ‘മഞ്ഞുമ്മൽ’ തെലുങ്ക് പതിപ്പും റിലീസിനൊരുങ്ങുകയാണ്. 30 കോടിയാണ് തമിഴ്നാട്ടിൽ നിന്നും പ്രതീക്ഷിക്കുന്ന കലക്ഷൻ. എന്തായാലും തമിഴകത്തെ നിറഞ്ഞ തീയേറ്ററുകളിൽ ജൈത്രയാത്ര നടത്തുകയാണ് പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും
Discussion about this post