മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചർ, വാട്സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആഗോള തലത്തിൽ പ്രവർത്തന രഹിതമായതിനെ തുടർന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. മണിക്കൂറുകൾ എടുത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം പുനഃസ്ഥാപിച്ചത്.
ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ സക്കർബർഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളർ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. മെറ്റയുടെ ഓഹരിവില ഇതോടെ 1.5 ശതമാനം കുറഞ്ഞു. ഇതാണ് മാർക്ക് സക്കർബർഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാൾസ്ട്രീറ്റിലെ ഓവർനൈറ്റ് ട്രേഡിങിൽ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റ് നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഈ ആപ്പുകൾ പ്രവർത്തനരഹിതമായി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ആപ്പുകൾ ലോഡുചെയ്യാനും സന്ദേശങ്ങൾ കൈമാറാനും ഫീഡുകൾ അപ്ഡേറ്റ് ചെയ്യാനും കഴിഞ്ഞില്ല.റിപ്പോർട്ട് ചെയ്ത തകരാർ സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് അതിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുകയും സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈയിൽ വാട്സാപ്പ് ഉൾപ്പെടെയുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ വലിയൊരു തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീടാണ് സർവീസുകൾ പുനഃസ്ഥാപിച്ചത്.
Discussion about this post