തിരുവനന്തപുരം: ജീപ്പുകൾക്ക് പെട്രോൾ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിൽ ആയി പോലീസ്. കുടിശ്ശികയായി നൽകാനുള്ള പണം ലഭിക്കാതെ പോലീസ് വാഹനങ്ങൾക്ക് ഇനി മുതൽ പെട്രോൾ നൽകില്ലെന്ന് സ്വകാര്യ പമ്പുടമകൾ തീരുമാനം എടുത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം ആയത്. 28 കോടി രൂപയാണ് പോലീസ് വാഹനങ്ങൾക്ക് പെട്രോൾ അടിച്ച വകയിൽ പമ്പുടമകൾക്ക് ലഭിക്കാനുള്ളത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് പോലീസിനെയും ബാധിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി പമ്പ് ഉടമകൾക്ക് ഇന്ധനത്തിന്റെ പണം നൽകിയിരുന്നില്ല. ഇതാണ് വൻ തുകയായത്. കുടിശ്ശിക പമ്പ് ഉടമകളുടെ സാമ്പത്തിക നിലയെയും ബാധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസിന് പെട്രോൾ നൽകേണ്ടെന്ന് പമ്പുടമകൾ തീരുമാനിച്ചത്. ഏപ്രിൽ 1 മുതൽ പോലീസ് വാഹനങ്ങൾ ഉൾപ്പെടെ ഒരു സർക്കാർ വാഹനത്തിനും ഇന്ധനം നൽകേണ്ടെന്നാണ് തീരുമാനം.
തിരഞ്ഞെടുപ്പ് അടുത്തതിനാൽ പോലീസിന് പണി കൂടിയിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ധന പ്രതിസന്ധി. തിരുവനന്തപുരം എസ്എപിയിലെ പോലീസ് പമ്പിൽ ഇനി ഒരാഴ്ചത്തേക്കുള്ള പെട്രോൾ മാത്രമാണ് ഉള്ളത്. ഇത് തിരഞ്ഞെടുപ്പ് കാലത്തെ പോലീസിന്റെ കൃത്യനിർവ്വഹണത്തെ സാരമായി ബാധിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഇന്ധനം വാങ്ങിയ വകയിൽ വൻ തുക നൽകാനുണ്ട്.
ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പോലീസ് നേരത്തെ തന്നെ പ്രതിസന്ധി നേരിട്ടിരുന്നു. അടിയന്തര സാഹചര്യത്തിൽ സ്വന്തം കയ്യിൽ നിന്നും പൈസ ചിലവിട്ട് ആയിരുന്നു പോലീസുകാർ പെട്രോൾ അടിച്ചിരുന്നത്. എന്നാൽ ശമ്പളം ഉൾപ്പെടെ കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ ഇത് തുടരുക പോലീസിന് സാദ്ധ്യമല്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ കനിവ് തേടി കാത്തിരിക്കുകയാണ് പോലീസ്.
Discussion about this post