ന്യൂഡൽഹി: ഡൽഹി ജലബോർഡിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കളളപ്പണ കേസിലും ഇഡിയ്ക്ക് മുൻപിൽ ഹാജരാകാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് ഇഡിയ്ക്ക് മറുപടി നൽകും. കേസിൽ ഇഡി ആസ്ഥാനത്ത് ഇന്ന് ഹാജരാകാനാണ് അദ്ദേഹത്തിന് ഇഡി നൽകിയിരിക്കുന്ന നിർദ്ദേശം.
ആംആദ്മിയാണ് ഇക്കാര്യം അറയിച്ചത്. മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കള്ളപ്പണ കേസിൽ അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യം നൽകിയതാണ്. പിന്നെ എന്തിനാണ് തുടർച്ചയായി ഇഡി നോട്ടീസ് നൽകുന്നത് എന്നും ആംആദ്മി ചോദിച്ചു. ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയത്.
ബോർഡിന് കീഴിലെ വിവധ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകൾ ചട്ടം ലംഘിച്ച് ഒരു സ്വകാര്യ കമ്പനിയ്ക്ക് മാത്രം നൽകുകയും, അതുവഴി കോടികൾ കമ്പനിയിൽ നിന്നും കൈപ്പറ്റുകയും ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പണം ഉപയോഗിച്ചായിരുന്നു പ്രവർത്തനങ്ങൾ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടിയാണ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത്.










