കോഴിക്കോട്: പയ്യോളിയിൽ അച്ഛനും പെൺമക്കളും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. രണ്ട് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിലും അച്ഛനെ റെയിൽ വേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 15ഉം 12ഉം വയസുള്ള പെൺകുട്ടികളാണ് മരിച്ചത്.
അയനിക്കാട് സ്വദേശി സുമേഷ് (42), ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് പെൺകുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് വർഷം മുൻപാണ് സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുമേഷിന്റെ മൃതദേഹം റെയിൽ വേ ട്രാക്കിൽ കണ്ടെത്തിയത്. സുമേഷിന്റെ മരണവിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി കിടക്കുകയായിരുന്നു. എന്നാൽ, ഫാൻ ഉൾപ്പെടെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ, സമീപത്തെ അനുജന്റെ വീട്ടിലെത്തി നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗൾഫിലായിരുന്ന സുമേഷ് ഭാര്യ മരിച്ചതിന് ശേഷം തിരിച്ചു പോയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്താണ് മരണകാരണമെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും.
Discussion about this post