2019ൽ കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളിൽ 25ലും വെന്നിക്കൊടി പാറിച്ചാണ് ബിജെപി സംസ്ഥാനം തൂത്തുവാരിയത്. കന്നഡ നാട്ടിൽ ഇത്തവണയും തിളക്കമാർന്ന വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കർണാടകയിലെ ഇളകാത്ത കാവി കോട്ടകളിലൊന്നാണ് ബാംഗ്ലൂർ സൗത്ത് ലോക്സഭാ മണ്ഡലം. 1991 മുതൽ തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ താമര വിരിഞ്ഞു. 91ൽ വെങ്കടഗിരി ഗൗഡയാണ് ബാംഗ്ലൂർ സൗത്തിൽ നിന്ന് ആദ്യമായി ജയിച്ച ബിജെപി സ്ഥാനാർത്ഥി. 96 മുതൽ 2014വരെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന അനന്ത്‌കുമാർ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
യുവമോർച്ച ദേശീയ പ്രസിഡന്റും ബിജെപിയുടെ ഊർജ്ജസ്വലനായ നേതാവുമായ തേജസ്വി സൂര്യയാണ് ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള സിറ്റിംഗ് എംപി. അനന്ത്‌കുമാറിന്റെ അകാല വിയോഗത്തെ തുടർന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവ നേതാവായ തേജസ്വി സൂര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെയാണ് കന്നിയങ്കത്തിൽ തേജസ്വി വീഴ്ത്തിയത്. 3,31,000ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു തേജസ്വി ജയിച്ചത്.
ഇത്തവണ രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോൾ 33കാരനായ തേജസ്വി സൂര്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ 5 വർഷക്കാലയളവിൽ മണ്ഡലത്തിൽ ആവിഷ്കരിച്ച വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ യുവ എംപി. സാമൂഹ്യ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായ തേജസ്വി, കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.
തേജസ്വി സൂര്യക്കെതിരെ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് നിർത്തിയിരിക്കുന്നത് യുവ വനിതാ നേതാവ് സൗമ്യ റെഡിയെയാണ്. മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഗതാഗത മന്ത്രിയുമായ രാമലിംഗ റെഡിയുടെ മകളാണ് സൗമ്യ. ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് 41കാരിയായ സൗമ്യ റെഡി. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിലെ ജയനഗറിൽ നിന്ന് കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട സൗമ്യ റെഡി, 2018ൽ ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ചിരുന്നു.
ബാംഗ്ലൂർ സൗത്ത് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 8 നിയമസഭാ സീറ്റുകളിൽ 5 എണ്ണം ബിജെപിക്കൊപ്പവും 3 എണ്ണം കോൺഗ്രസിന്റെ കൂടെയുമാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ശക്തമായ കോൺഗ്രസ് അനുകൂല വികാരം ഉണ്ടായിട്ടും ബാംഗ്ലൂർ സൗത്തിലെ നിയോജക മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വമ്പൻ ജനപ്രീതി ഇത്തവണ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ.
സിദ്ധരാമയ്യ സർക്കാരിൽ ഗതാഗത മന്ത്രിയായ രാമലിംഗ റെഡിയുടെ മകളായ സൗമ്യ റെഡിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രമായ ബാംഗ്ലൂർ സൗത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ ആരെയെങ്കിലും നിർത്തിയാൽ മത്സരം കനക്കുമായിരുന്നു എന്ന അഭിപ്രായമാണ് പലർക്കും.
സിദ്ധരാമയ സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും ബംഗ്ലൂരു നഗരം നേരിടുന്ന രൂക്ഷമായ ജലക്ഷാമവും മണ്ഡലത്തിൽ പ്രതിഫലിക്കും. ഇത്തരം വിഷയങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടും മണ്ഡലത്തിൽ ചർച്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ഏപ്രിൽ 26നാണ് ബാംഗ്ലൂർ സൗത്ത് പോളിംഗ് ബൂത്തിലേക്ക് പോകുക.
Discussion about this post