നാഗ്പൂർ: താൻ പുകവലിക്കുന്നത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്ന് യുവതിയും കൂട്ടുകാരും. നാഗ്പുരിലെ മനേവാദ സിമന്റ് റോഡിലാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയിൽ ഒരു പാൻ കടയ്ക്കു മുമ്പിൽ സിഗരറ്റ് വലിച്ച് നിൽക്കുകയായിരുന്നു 24കാരിയായ ജയശ്രീ പന്ധാരെ എന്നയാളും കൂട്ടുകാരും.
കടയിൽ സിഗരറ്റ് വാങ്ങാനെത്തിയ രഞ്ജിത് റാത്തോഡ് സ്ത്രീകളെ തുറിച്ചുനോക്കാൻ തുടങ്ങിയതാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജയശ്രീ തന്നെ അധിക്ഷേപിക്കുന്നതിന്റെയും പുക വലിക്കുന്നതിന്റെയും വീഡിയോ രഞ്ജിത് റാത്തോഡ് ചിത്രീകരിച്ചതിനെ തുടർന്ന് തർക്കം ഉടൻ തന്നെ വലിയ വഴക്കായി.
ജയശ്രീക്കൊപ്പം ഈ സമയത്ത് ഉണ്ടായിരുന്നത് സവിത സായരെ എന്ന ഒരു സുഹൃത്താണ്. പ്രശ്‌നം തുടങ്ങിയപ്പോൾ ഇരുവരും ചേർന്ന് ആകാശ് റൗത്ത്, ജീത്തു ജാദവ് എന്നീ രണ്ട് സുഹൃത്തുക്കളെക്കൂടി വിളിച്ചുവരുത്തി. ഈ രണ്ടുപേരും സ്ഥലത്തെത്തുന്ന സമയത്തിനിടയിൽ രഞ്ജിത്ത് റാത്തോഡ് സ്ഥലം വിട്ടിരുന്നു. യാത്രാമധ്യേ അദ്ദേഹം മഹാലക്ഷ്മി നഗറിലെ ഒരു ബാറിൽ കയറി ബിയർ കഴിച്ചു. ഇവിടെ വെച്ചാണ് ജയശ്രീയും സുഹൃത്തുക്കളും ചേർന്ന് രഞ്ജിത്തിനെ പിടികൂടി ആക്രമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ജയശ്രീ കത്തി ഉപയോഗിച്ച് റാത്തോഡിനെ പലവട്ടം കുത്തുന്നത് കാണാം.
Discussion about this post