തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കുന്നംകുളത്ത് അതീവ സുരക്ഷ. പ്രദേശത്ത് ഹെലികാമിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. ജില്ലാ കളക്ടർ വി. ആർ കൃഷ്ണ തേജയാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണത്തെ തുടർന്നാണ് നടപടിയെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടൽ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സ്വകാര്യ ഹെലികോപ്റ്ററുകൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, ഹാങ് ഗ്ലൈഡറുകൾ, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ എന്നിവ പറത്തുന്നതിനും നിരോധനം ഉണ്ട്. സുരക്ഷാ മുൻകരുതലിൻറെ ഭാഗമായി ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പോലീസ് കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു കളക്ടറുടെ നടപടി.
തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി കുന്നംകുളംത്ത് എത്തുക. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് മോദി വീണ്ടും തൃശ്ശൂരിൽ എത്തുന്നത്. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ഡോ.ടി എൻ സരസുവിന്റെ സ്ഥലം കൂടിയാണ് കുന്നംകുളം.
Discussion about this post