ന്യൂയോർക്ക്: എങ്ങനെയാണ് ജീവൻ ഉത്ഭവിച്ചത്? ബുദ്ധിരാക്ഷരെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യകുലത്തിന് ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്. അനേകം കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും കൗതുകം ലേശം കൂടുതലുള്ള മനുഷ്യന് സത്യം പറഞ്ഞാൽ ഈ ഉത്തരത്തിലൊന്നും തൃപ്തിയില്ല. അത് കൊണ്ട് തന്നെ ജീവൻ എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് നിരന്തരം പഠനങ്ങൾ നടക്കുന്നു, ചർച്ചകളും തർക്കങ്ങളും പൊടിപൊടിക്കുന്നു.
ഇപ്പോഴിതാ ജീവന്റെ ഉത്ഭവം സംബന്ധിച്ച പഠനത്തിൽ പുതിയൊരു സിദ്ധാന്തം കൂടി ചേർത്തിരിക്കുകയാണ് ഗവേഷകർ. സൗരയൂഥത്തിലെ പാറക്കഷണത്തിൽ ഗ്ലൂക്കോസ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സൂര്യനിൽ നിന്ന് ഏകദേശം 643.73 കോടി കീലോമീറ്റർ അകലെയുള്ള അരോകോത്ത് എന്ന പാറക്കൂട്ടമാണ് പഞ്ചസാര കൊണ്ട് മൂടപ്പെട്ടതായി ഫ്രാൻസിലെയും യുഎസിലെയും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കണ്ടാൽ ഡ്രം സ്റ്റിക്ക് പോലെയോ ചിക്കൻകാൽ പോലെയോ ഒക്കെ തോന്നുന്ന രൂപമാണ് അരോകോത്തിന്. ഇതാണ് ഗ്ലൂക്കോസ് കൊണ്ട് മൂടപ്പെട്ടിരിക്കുന്നത്.
അധികം പഴുപ്പെപ്പാത്ത സ്റ്റോബറി പോലെ പിങ്കുകലർന്ന ചുവപ്പുനിറമാണ് അറോക്കോത്തിന്റെ ഉപരിതലത്തിന്. ഇതിന് കാരണം ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അരോകോത്തയിലെ പരിസ്ഥിതി ലബോറട്ടറിയിൽ പുനർനിർമ്മിച്ചാണ് പഠനം നടത്തിയത്. ഇതിൽ ചില ഗ്രൂക്കോസ് കണങ്ങൾ മനുഷ്യരുടെയും മറ്റ് ജീവികളുടെയും ആർഎൻഎയിലും കാണപ്പെടുന്നതിനാൽ അരോകോത്തിലെ ജീവൻ സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ജീവന്റെ ഉത്ഭവത്തിന് ആവശ്യമായ ഗ്ലൂക്കോസ് തന്മാത്രകളെ ഏകദേശം 450 കോടി വർഷങ്ങൾക്ക് മുൻപ് വാൽനക്ഷത്രങ്ങളിലൂടെ ഭൂമിയിലേക്ക് എത്തിച്ചിരിക്കാമെന്നൊക്കെയാണ് നിഗമനം. എന്നാൽ നാസ ഇത് തള്ളി രംഗത്തെത്തിയിട്ടുണ്ട്. വളരെയേറെ തണുപ്പുള്ള മേഖലയായതിനാൽ അറോക്കോത്തിൽ ജീവനുണ്ടാകാൻ ഒരു സാധ്യതയുമില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം.
സൗരയൂഥത്തിൽ നെപ്റ്റിയൂണിനപ്പുറം പ്ലൂട്ടോയോട് ചേർന്നുള്ള മേഖലയിൽ ഭ്രമണം ചെയ്യുന്ന പാറക്കഷ്ണമാണ് അരോകോത്ത്. ഒരു ഗ്രഹപദവിയോ ഉപഗ്രഹപദവിയോ ഇതിനില്ല. പക്ഷേ ഗ്രഹങ്ങളുടെ രൂപീകരണത്തിൽ നിന്ന് അവശേഷിച്ച സൗരയൂഥത്തിന്റെ ആദ്യകാല ശേഷിപ്പാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ജീവന്റെ ഉത്ഭവത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ കൈമാറാൻ ഈ പഞ്ചാരകുഞ്ചുവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ഹബ്ബിൾ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ കണ്ണിലാണ് ആദ്യമിത് പെട്ടത്. 2019 ൽ ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം അരോകോത്തിന്റെ അസാധാരണമായ ആകൃതിയും ചുവന്ന നിറവും ലോകത്തിന് മുൻപിൽ വെളിപ്പെടുത്തി. അതായത്. കൈപ്പർ ബെൽറ്റെന്നും കുയ്പർ ബെൽറ്റെന്നും അറിയപ്പെടുന്നയിടത്ത് പരിക്രമണം ചെയ്യുന്ന അരോകോത്ത് ആണ് ഒരു മനുഷ്യനിർമ്മിത ബഹിരാകാശ പേടകം ഇതുവരെ സഞ്ചരിച്ച ഏറ്റവും വിദൂരവസ്തു.
Discussion about this post