സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന തിരഞ്ഞെടുപ്പ് ജാഥ കടന്നുപോകുന്നിടത്തെല്ലാം വിവാദങ്ങളും ട്രോളുകളും വിട്ടൊഴിയുന്നില്ല. കോഴിക്കോട് ബാലുശേരി മണ്ഡലത്തിൽ വെച്ച് നടന്ന സ്വീകരണ പരിപാടിക്കിടെ പെൻഷൻ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഇപ്പോൾ പാർട്ടിയെയും അണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ജാഥാ വേദിയിലേക്ക് മൊയ്തീൻ എന്ന വയോധികൻ കയറിവരികയും തന്റെ പോക്കറ്റിൽ നിന്നും രണ്ടായിരം രൂപയെടുത്ത് എം.വി. ഗോവിന്ദന് കൈമാറുകയും ചെയ്യുന്നതായിരുന്നു സംഭവം. സർക്കാർ നൽകിയ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ പാർട്ടിയിലേക്കോ സംഭാവന നൽകുന്നു എന്ന പ്രതീതിയായിരുന്നു വേദിയിൽ സൃഷ്ടിച്ചത്. ‘നിങ്ങൾ ഇനിയും വന്നാലേ ഞങ്ങൾക്ക് പെൻഷൻ കിട്ടൂ’ എന്ന് പറഞ്ഞ് മൊയ്തീൻ സർക്കാരിനെ പുകഴ്ത്തുകയും ചെയ്തു. എം.വി. ഗോവിന്ദൻ ആകട്ടെ പണം വാങ്ങി എണ്ണി നോക്കിയ ശേഷം ‘നിങ്ങൾ തന്നെ വച്ചോളൂ’ എന്ന് പറഞ്ഞ് സ്നേഹപൂർവ്വം മൊയ്തീന് തന്നെ തിരികെ നൽകി. വളരെ വൈകാരികമായ ഒരു രംഗം എന്ന നിലയിലാണ് പാർട്ടി കേന്ദ്രങ്ങൾ ഇത് പ്രചരിപ്പിച്ചത്.
എന്നാൽ സ്റ്റേജിൽ നിന്ന് ഇറങ്ങിവന്ന ശേഷമുള്ള മൊയ്തീൻക്കയുടെ പ്രതികരണം വന്നതോടെ സകല പിആർ വർക്കുകളും പാളി. “ഞാൻ സ്റ്റേജിന്മേൽ കേറിയിട്ട് കളിച്ചതാ” എന്നായിരുന്നു നിഷ്കളങ്കനായ മൊയ്തീന്റെ തുറന്നുപറച്ചിൽ. “നേതാക്കളെല്ലാം കൂടി പറഞ്ഞു, ഇങ്ങളീ പൈസ അയാളെ കയ്യിൽ കൊടുക്ക്, അയാള് പൈസ തിരിച്ചുതരും എന്ന്. അതുപോലെ കൊടുത്തു, അയാള് തിരിച്ചും തന്നു” – ചുറ്റും നിൽക്കുന്നവർ വീഡിയോ എടുക്കുന്നുണ്ടെന്ന് പോലും അറിയാതെ മൊയ്തീൻ സത്യം വിളിച്ചുപറഞ്ഞു. ഇതോടെ സ്റ്റേജിൽ നടന്നത് പച്ചയായ നാടകമാണെന്ന് വ്യക്തമായി. നേതാക്കൾ പറഞ്ഞു പഠിപ്പിച്ചത് അതേപടി പുറത്തായതോടെ പാർട്ടി അണികൾ പോലും സോഷ്യൽമീഡിയയിൽ മുഖം പൊത്തുകയാണ്. ഇത്രയും ശുദ്ധനായ ഒരാളെക്കൊണ്ട് ഇങ്ങനെയൊരു ‘അഭിനയം’ ചെയ്യിപ്പിക്കണമായിരുന്നോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് – ബിജെപി സൈബർ അണികൾ ഇത് ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്. വൻ തുക മുടക്കി നടത്തുന്ന പിആർ വർക്കുകൾ എങ്ങനെ ഒരു പാവം മനുഷ്യന്റെ വാക്കുകളിൽ തകർന്നടിയും എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് മൊയ്തീൻക്കയുടെ ‘തുറന്നുപറച്ചിൽ’ വീഡിയോ കണ്ടിരിക്കുന്നത്. ജാഥ തുടങ്ങുന്നത് മുതൽ എം.വി. ഗോവിന്ദന്റെ പ്രസംഗങ്ങളും ഇടപെടലുകളും ട്രോളന്മാർക്ക് സ്ഥിരമായി വിരുന്നൊരുക്കാറുണ്ട്. എന്നാൽ ഇത്തവണ ബാലുശേരിയിലെ മൊയ്തീൻക്ക തകർത്തത് പാർട്ടി സെക്രട്ടറി നേരിട്ട് പങ്കെടുത്ത ഒരു സ്ക്രിപ്റ്റഡ് ഷോയാണ്.












Discussion about this post