ഇസ്ലാമാബാദ്: സൂപ്പർ എട്ട് കാണാതെ പുറത്തായ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ തമ്മിൽ തല്ല് രൂക്ഷമെന്ന് വിവരം. ക്യാപ്റ്റൻ ബാബർ അസമിനും സഹ താരങ്ങൾക്കുമെതിരെ മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമടക്കം രംഗത്തെത്തിക്കഴിഞ്ഞു. ബാബറും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ പടലപ്പിണക്കമാണ് എന്ന അഭ്യൂഹങ്ങളും ഇതിനിടെ ശക്തമാവുന്നുണ്ട്.
ട്വൻറി 20 ലോകകപ്പ് 2024ന് തൊട്ടുമുമ്പ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഷഹീൻ ഷാ അഫ്രീദിയെ മാറ്റിയാണ് ബാബർ അസമിനെ വീണ്ടും പാക് ക്രിക്കറ്റ് ബോർഡ് ക്യാപ്റ്റൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. എന്നാൽ ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ബാബറിൻറെ നായകത്വത്തിൽ പാകിസ്ഥാൻ അമേരിക്കയോടും ഇന്ത്യയോടും തോറ്റു. ബാബറും ഷഹീനും തമ്മിൽ നല്ല സൗഹൃദമല്ലെന്നും കണ്ടാൽ മിണ്ടില്ല എന്നും ഇതിന് പിന്നാലെ ഇതിഹാസ പേസർ വസീം അക്രം ആരോപിച്ചിരുന്നു.
ടീമിലെ മുതിർന്ന താരങ്ങളെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ സഹതാരം കൂടിയായ അഹ്മദ് ഷെഹ്സാദ്. നായകൻ ബാബർ അസം, സ്റ്റാർ പേസർ ഷഹീൻ അഫ്രീദി, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ് വാൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ടീമിൽനിന്ന് പുറത്താക്കണമെന്ന് അദ്ദേഹം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടു.
ടി20 ലോകകപ്പിലെ മോശം പ്രകടനത്തിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും വിമർശിച്ചിരുന്നു. .പാകിസ്താൻ ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും പോലും തങ്ങളെ പിന്തുണച്ചില്ലെന്നും കൈഫ് പറയുന്നു. ‘ആരാധകരുടെ പ്രാർത്ഥന അവർക്കൊപ്പമില്ല. അവിടെ ബഹളമാണ്. ആരാണ് അവരെ പിന്തുണയ്ക്കുന്നത്? എല്ലാവരും അവർക്കെതിരെ നിൽക്കുന്നു, നിങ്ങൾ അവരുടെ മുൻ കളിക്കാരെക്കുറിച്ച് പറഞ്ഞാലും, എല്ലാം ഞാൻ കാണുന്നു, ആരും അവരെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ടി20 ലോകകപ്പിൽ കനത്ത തിരിച്ചടിയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിന് നേരിട്ടിരിക്കുന്നത്. നിർണായകമായ യുഎസ്എ – അയർലൻഡ് മത്സരം മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചതോടെ, യുഎസിനോടും പിന്നീട് ഇന്ത്യയോടും തോറ്റ പാക് ടീം ഇതോടെ സൂപ്പർ എട്ട് കാണാതെ പുറത്തായി. 2014-ന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്.
Discussion about this post