ലക്‌നൗ: കാശിനാഥന് മുൻപിൽ തൊഴുതു വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വാരാണസിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. മൂന്നാംവട്ടം പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം കാശിയിൽ എത്തിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു മോദിയുടെ ക്ഷേത്ര ദർശനം. വിവിധ പൂജകളിൽ അദ്ദേഹം പങ്കെടുത്തു.വിവിധ വഴിപാടുകളും അദ്ദേഹം നേർന്നു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശീകാന്ത് മിശ്രയാണ് പ്രധാനമന്ത്രിയ്ക്കായി പൂജകൾ നടത്തിയത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ക്ഷേത്രത്ത ദർശനത്തിന്റെ അനുഭവം പ്രധാനമന്ത്രി എക്‌സിലും പങ്കുവച്ചിട്ടുണ്ട്. നമ്മുടെ നാടിന്റെയും 140 കോടി ജനങ്ങളുടെയും അഭിവൃദ്ധിക്കായി കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു. മഹാദേവന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും നമുക്കൊപ്പം ഉണ്ടാകും. അതിനാൽ എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഉണ്ടാകും. എല്ലാ ജനങ്ങളുടെയും സന്തോഷം, സമാധാനം, സമൃദ്ധി, ആരോഗ്യം എന്നിവയ്ക്കായി മഹാദേവനോട് പ്രാർത്ഥിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി മെഹ്ന്ദിഗഞ്ചിലേക്ക് തിരിച്ചു. ഇവിടെ നടക്കുന്ന പിഎം കിസാൻ സമ്മാൻ സമ്മേളനത്തിൽ അദ്ദേഹം പങ്കെടത്തു. ഇതിന് ശേഷം അദ്ദേഹം ദശാശ്വമേധംഘട്ടിലെത്തി. ഇവിടെ ഗംഗാ ആരതിയിലും പ്രധാനമന്ത്രി പങ്കെടുത്തു.











