ഹാരറെ : സിംബാവക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ചരിത്രം സൃഷ്ടിച്ച പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ. 46 പന്തിൽ സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യൻ താരം രോഹിത് ശർമയുടെ റെക്കോർഡ് തിരുത്തിയിരിക്കുകയാണ് അഭിഷേക് ശർമ. അഭിഷേകിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണ് ഹാരറെ ഗ്രൗണ്ടിൽ പിറന്നത്.
ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗം ഏറിയ മൂന്നാമത്തെ സെഞ്ച്വറി ആണ് അഭിഷേക് ശർമ നേടിയിട്ടുള്ളത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ആദ്യ പന്തിൽ തന്നെ സിക്സറോടെ ആണ് അഭിഷേക് തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. 33 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ അഭിഷേക് അടുത്ത 50 റൺസുകൾ നേടാനായി വെറും പതിമൂന്ന് പന്തുകൾ മാത്രമാണ് എടുത്തത്.
46 പന്തിൽ ഏഴ് ഫോറും എട്ട് സിക്സും സഹിതം ആണ് അഭിഷേക് ശർമ സെഞ്ച്വറി കരസ്ഥമാക്കിയത്. ഇന്ത്യൻ ദേശീയ ടീമിനായുള്ള അഭിഷേകിന്റെ രണ്ടാമത്തെ മത്സരമാണ് ഇന്ന് സിംബാവേയിൽ നടന്നത്.












