എറണാകുളം: പ്രശസ്ത നിയമജ്ഞനും, പ്രഭാഷകനും ആയ ജസ്റ്റിസ് കെ സുകുമാരന്റെ 94 ആം ജന്മദിനം ആഘോഷിച്ചു. എറണാകുളം മംഗളവനം ഓഡിറ്റോറിയത്തിൽ ആയിരുന്നു ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ നടന്നത്. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേഴ്‌സിന്റെ (ഇൻസ) രക്ഷാധികാരി കൂടിയാണ് അദ്ദേഹം.
ഇൻസ പ്രസിഡൻറ് ജസ്റ്റിസ് പി എസ് ഗോപിനാഥൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ ജഡ്ജിയും ഇൻസ സെക്രട്ടറി ജനറലുമായ സുന്ദരം ഗോവിന്ദ് സ്വാഗതം പറഞ്ഞു. ഇൻസ മുൻ സെക്രട്ടറി ജനറലും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റുമായ കെ എസ് ആർ മേനോൻ, പ്രശസ്ത ചരിത്രകാരനും, സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മുൻ മേധാവിയുമായ ടി പി ശങ്കരൻകുട്ടി നായർ തുടങ്ങി നിരവധി പേർ ജസ്റ്റിസ് സുകുമാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.
എഴുത്തുകാരി പ്രൊഫസർ രാധാ മീര ആങ്കർ ചെയ്ത (ജൂലൈ 14) ചടങ്ങിൽ ചലച്ചിത്ര ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ മംഗള പത്രവും കവി കൊച്ചനിയൻ ജന്മദിനാശംസകവിതയും സമർപ്പിച്ചു. ഡോ എസ് അനന്ത നാരായണൻ, റിട്ട. ഡയറക്ടർ, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി, പ്രൊഫസർ വിമല മേനോൻ, സുകുമാർ അരീക്കുഴ, രാധാകൃഷ്ണൻ, പുരുഷൻ മാന്തറ, കെഎം ഖാലിദ് തുടങ്ങി നിരവധി എഴുത്തുകാരും അഭിഭാഷകരും സംസാരിച്ചു.
പരിപാടിയിൽ പ്രൊഫസർ ഡോ. ജയകുമാരിയുടെ ‘എൻറെ ബാല്യകാല യാത്രാനുഭവങ്ങൾ’ എന്ന പുസ്തകത്തിൻറെ ആദ്യ പ്രതി ജസ്റ്റിസ് സുകുമാരനിൽ നിന്നും ജസ്റ്റിസ് ഗോപിനാഥ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
തന്റെ തൊണ്ണൂറുകളിലും കേരളത്തിലെ വിവിധമായ ധാരാളം പൊതുജന താൽപര്യ വിഷയങ്ങളിൽ ഇടപെടുകയും പങ്കെടുക്കുകയും ചെയ്യുന്ന ജസ്റ്റിസ് സുകുമാരൻ അക്ഷരാർത്ഥത്തിൽ ഒരു കർമ്മയോഗിയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വിലയിരുത്തി. ഇൻസ പ്രസിദ്ധീകരിക്കുന്ന നവനീതം എന്ന മലയാളം ഇംഗ്ലീഷ് ദ്വി ഭാഷാ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും കൂടിയാണ് ജസ്റ്റിസ് സുകുമാരൻ.













Discussion about this post