ലക്‌നൗ : നാൽപ്പത് ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് ഏഴ് തവണ. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ മാൾവ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സൗര ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിനാലുകാരനായ വികാസ് ദുബെയ്ക്കാണ് തുടർച്ചയായി ഏഴ് തവണ പാമ്പ് കടിയേറ്റത്. ഈ അത്യപൂർവ്വമായ സംഭവം ശ്രദ്ധയിൽ പെട്ടതോടെ ജില്ലാ ഭരണകൂടവും, ആരോഗ്യ വകുപ്പും, വനം വകുപ്പും ശക്തമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഓരോ തവണ പാമ്പ് കടിയേറ്റപ്പോഴും വികാസ് ദുബെ ആശുപത്രിയിലെത്തി ആന്റി വെനം ഇഞ്ചക്ഷൻ എടുത്തിരുന്നതായി രാം സനേ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടറായ ജവഹർ ലാൽ പറഞ്ഞു. ഡിഎഫ്ഒ രാമാനുജം തൃപാഠി നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് ദുബെയുടെ വീട്ടിലെത്തിയെങ്കിലും കുടുംബം തീർത്ഥാടനത്തിലാണെന്ന് മറ്റ് കുടുംബാംഗങ്ങൾ പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം തവണ പാമ്പ് കടിയേറ്റെന്ന വികാസ് ദുബെയുടെ അവകാശവാദം സത്യമാണോ എന്ന അന്വേഷണത്തിലാണ് അധികൃതർ. സത്യമാണെങ്കിൽ ഒരേ പാമ്പ് തന്നെയാണോ വീണ്ടും വീണ്ടും ആക്രമിക്കുന്നത് എന്നും, ഇതിന് പിന്നിലുളള കാരണവും കണ്ടെത്തണം.










