ന്യൂഡൽഹി : വാട്‌സ്ആപ്പിലൂടെ വ്യാജ ട്രാഫിക് ഇ-ചലാൻ സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇത് വഴി 16 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായാണ് സൈബർ സുരക്ഷാ ഉദോഗ്യസ്ഥർ പറയുന്നത്. വ്രൊംബ കുടുംബത്തിൽപ്പെട്ട മാൽവെയർ ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിക്കുന്നത്. CloudSEK എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരാണ് ഈ തട്ടിപ്പ് പുറം ലോകത്തെ അറിയിച്ചത്.
പരിവാഹൻ സൈറ്റ് അല്ലെങ്കിൽ കർണാടക പോലീസ് എന്ന് തോന്നിപ്പിച്ചാണ് വ്യാജ ഇ-ചലാൻ സന്ദേശങ്ങൾ തട്ടിപ്പുകാർ അയക്കുന്നത്.കൂടാതെ ഇതിലൂടെ തട്ടിപ്പു ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആളുക്കളെ പ്രേരിപ്പിക്കുകയും ചെയ്യും.ഇതിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയും ചെയ്യുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, കൂടുതൽ ഉപയോക്താക്കളെ കബളിപ്പിക്കാൻ എല്ലാ കോൺടാക്റ്റുകളുമായി ഇത് കണക്റ്റ് ആവുകയും ചെയ്യുന്നു.
വാട്സ്ആപ്പ് സന്ദേശത്തിനുള്ളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിയമാനുസൃതമായ ആപ്ലിക്കേഷൻ എന്ന് തോന്നിപ്പിക്കുന്ന വ്യാജ APK ഡൗൺലോഡ് ചെയ്യുന്നതിലേക്കാണ് നയിക്കുന്നത്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ, കോൺടാക്റ്റുകൾ, ഫോൺ കോളുകൾ, എസ്എംഎസ് സന്ദേശങ്ങൾ തുടങ്ങിയവയിലേക്ക് വ്യാജ ആപ്പിന് ആക്സസ് ലഭിക്കുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. ഇരയുടെ വിവിധ ഇ-കോമേഴ്‌സ്, ഫിനാൻഷ്യൽ ആപ്പുകളിലേക്ക് നുഴഞ്ഞുകയറിയാണ് ഇവർ തട്ടിപ്പ് നടത്തുക. ഏറ്റവും കൂടുതൽ ആളുക്കൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നത് ഗുജറാത്തിലും കർണാടകയിലുമാണ്.











