തിരുവനന്തപുരം : ഒരാഴ്ച മുൻപ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരാഴ്ച മുൻപ് തന്നെ എൻഡിആർഎഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടും എന്തുകൊണ്ടാണ് സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതിരുന്നത് എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടിൽ വൻ ദുരന്തം ഉണ്ടാകാൻ കാരണമായത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണ്.
കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തത്തിന്് സംസ്ഥാന സർക്കാർ കാരണക്കാരായിരിക്കുകയാണ്. ജൂലൈ 24നും 25നും കേന്ദ്രം കേരളത്തിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26ന് വീണ്ടും മുന്നറിയിപ്പ് നൽകി. എന്നിട്ടും സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടും അതിന് ഏറ്റവും സാധ്യതയുള്ള മേഖലകളിൽ പോലും ഒരു നടപടിയുമുണ്ടായില്ലെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ബന്ധപ്പെട്ടവരെ മാറ്റി താമസിപ്പിക്കാനും വേണ്ട സ്ഥലങ്ങളിൽ എൻഡിആർഎഫിനെ വിനിയോഗിക്കുന്നതിലും സർക്കാർ പാരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2016-ൽ ഇന്ത്യയിൽ ആരംഭിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനം 2023-ഓടെ ഏറ്റവും ആധുനികമായ രീതി കൈവരിച്ചിരിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി പാർലമെന്റിൽ പറഞ്ഞത്. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ 7 ദിവസം മുമ്പ് പ്രവചിക്കാൻ കെൽപ്പുള്ള 4 രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂ, അതിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2000 കോടി രൂപയാണ് ഈ സംവിധാനത്തിന് വേണ്ടി കേന്ദ്രസർക്കാർ ചിലവഴിച്ചത്. എന്നിട്ടും വയനാട്ടിലെ നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post