വയനാട്: മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിലേക്ക് നിർമിക്കുന്ന ബെയ്‌ലി പാലം വയനാടിന് സമർപ്പിച്ച് സൈന്യം. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ല. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് ചുമതലയുള്ള മേജർ ജനറൽ വി.ടി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.
മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകും. ഇന്നലെ രാത്രി വൈകിയും സൈന്യത്തിന്റെ നേതൃത്വത്തിൽ പാലം നിർമാണം പുരോഗമിക്കുകയായിരുന്നു. അതിനാൽ തന്നെയാണ് ഇത്രവേഗത്തിൽ പാലം നിർമാണം പൂർത്തിയാക്കാൻ സാധിച്ചതും.
പാലനിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വി.ടി മാത്യു വ്യക്തമാക്കി. ഭാരമേറിയ വാഹനങ്ങൾ പോലും കടന്ന് പോവാൻ കഴിയുന്നത്ര ബലത്തിലാണ് പാലം നിർമിക്കുന്നത്. പാലം പൂർത്തിയായാൽ ഉടനെ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ആരംഭിക്കും. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ല. സർക്കാർ സ്ഥിരമായ ഒരു പാലം നിർമിക്കുന്നതുവരെ ഇവിടുത്തെ ജനങ്ങൾക്ക് ജനങ്ങൾക്ക് ബെയ്‌ലി പാലം സഞ്ചാരത്തിന് ഉപയോഗിക്കാം. പാലം ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും അദ്ദേഹം മേജർ ജനറൽ അറിയിച്ചു.
Discussion about this post