ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ചില പ്രബല ശക്തികളുടെ സ്വാധീനത്തിലാണ് മലയാള സിനിമയെന്നും കങ്കണ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് കങ്കണ പറഞ്ഞത്.
സിനിമയിൽ നിലനിൽക്കുന്ന ബലാത്സംഗ- ഐറ്റം നമ്പർ സംസ്‌കാരത്തെ കുറിച്ച് നേരത്തെയും കങ്കണ പ്രതികരിച്ചിരുന്നു. സിനിമയുടെ കാര്യത്തിൽ ഈ രീതിയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് കങ്കണ പറഞ്ഞു. എന്നത്തേക്കാളും കൂടുതലായി സിനിമ സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് താൻ എത്രയോ കാലമായി പറയുന്നതാണെന്നും അവർ പ്രതികരിച്ചു.
സിനിമയിലെ ഐറ്റം നമ്പറുകളെ സ്ത്രീകൾ തന്നെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള അതൃപ്തിയും അവർ രേഖപ്പെടുത്തി. അടിമുടി ആണധികാരത്തിന്റെ അരങ്ങാണ് സിനിമയെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം. ഒരു പ്രബല സംഘത്തിന്റെ സ്വാധീനത്തിലാണ് മലയാള സിനിമയെന്ന് കമ്മിറ്റി വെളിപ്പെടുത്തി. എതിർക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവർ വാഴിക്കില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.











