ന്യൂഡല്‍ഹി: മലയാളിയായ അന്ന സെബ്യാസ്റ്റൻ്റെ മരണത്തിൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുന്ന തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ. പൂനെയിലെ ഇ വൈ ഓഫീസിൽ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങൾ ശേഖരിച്ചത്. അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സർക്കാർ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും.
നാല് ഉദ്യോഗസ്ഥരാണ് പൂനെയിലെ കമ്പനി ഓഫീസിൽ എത്തിയത്. മഹാരാഷ്ട്ര തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഉള്‍പ്പെടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. പൂനെയിൽ പ്രവർത്തിക്കാനുള്ള കമ്പനിയുടെ ലൈസൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ജീവനക്കാർക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശം അന്നയുടെ കമ്പനിയിലെ രേഖകൾ എന്നിവ ഉദ്യോഗസ്ഥര്‍ ശേഖരിച്ചെന്നാണ് വിവരം. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് മഹരാഷ്ട്ര തൊഴിൽ വകുപ്പ് നൽകിയ നിർദ്ദേശം. എന്നാൽ പരിശോധനയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പതിനാല് ദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തിന് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.










